കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള ‘ടോക്കിയോ കൂൾ ബിസ്’ (Tokyo Cool Biz) കാമ്പെയ്ന്റെ ഭാഗമായാണ് ഈ പുതിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജപ്പാനിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിനെ പ്രതിരോധിക്കാനാണ് ഈ തീരുമാനമെങ്കിലും, ഇത് ജോലിസ്ഥലത്തെ ലിംഗ വിവേചനങ്ങളെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. (Tokyo Shorts Work Dress Code)
പുരുഷന്മാർക്ക് ഷോർട്ട്സ് ധരിക്കാൻ അനുവാദം നൽകുമ്പോൾ സ്ത്രീകൾ ഇപ്പോഴും ദീർഘമായ സ്കേർട്ടുകളോ ടൈറ്റ്സോ ധരിക്കാൻ നിർബന്ധിതരാകുന്നുണ്ടെന്ന് വനിതാ ജീവനക്കാർ ആരോപിക്കുന്നു. പുരുഷ സഹപ്രവർത്തകരുടെ കാലിലെ രോമം ഓഫീസിൽ കാണേണ്ടിവരുന്ന അസൗകര്യത്തെ ‘സൂനെഹാര’ അഥവാ ‘ലെഗ് ഹെയർ ഹരാസ്മെന്റ്’ എന്നാണ് ചിലർ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം, പരമ്പരാഗത രീതിയിലുള്ള ഓഫീസുകളിൽ ഇപ്പോഴും വളരെ കുറച്ചുപേർ മാത്രമാണ് ഷോർട്ട്സ് ധരിക്കാൻ തയ്യാറായിട്ടുള്ളത്. കടുത്ത ചൂടിനെ തുടർന്ന് ജപ്പാനിൽ ജനങ്ങൾ വിവിധ തണുപ്പിക്കൽ ഉൽപ്പന്നങ്ങളെയും കൂളിംഗ് വസ്ത്രങ്ങളെയുമാണ് ഇപ്പോൾ ആശ്രയിക്കുന്നത്.
ഈ വർഷം ജപ്പാൻ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലങ്ങളിലൊന്നാണ് അനുഭവിക്കുന്നത്. 40 ഡിഗ്രി സെൽഷ്യസിന് മുകളിലെ താപനില രേഖപ്പെടുത്തുന്ന ദിവസങ്ങളെ വിശേഷിപ്പിക്കാൻ ജപ്പാൻ കാലാവസ്ഥാ ഏജൻസി “കൊകുഷോ-ബി” എന്ന പ്രയോഗവും വ്യാപകമായി ഉപയോഗിക്കുന്നു. ജൂലൈ 6 മുതൽ 12 വരെ മാത്രം രാജ്യത്ത് ഹീറ്റ് സ്ട്രോക്ക് മൂലം ഏഴ് പേർ മരിക്കുകയും 4,580 പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
Summary: As Japan battles severe heatwaves, the Tokyo Metropolitan Government has allowed male employees to wear shorts to work under its “Tokyo Cool Biz” campaign. While aimed at reducing energy use and providing comfort, the policy has sparked debate over double standards, with female employees arguing they face stricter attire rules and coining the term “leg hair harassment” regarding male leg hair in the office.


