ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള സംഭവം നടന്നത് (China Drink Driving Fake Death Case). കുടുംബാംഗങ്ങളുടെ സഹായത്തോടെ ശവപ്പെട്ടി വാങ്ങി വ്യാജ സംസ്കാരം വരെ നടത്തിയ പ്രതിയെ മാസങ്ങൾക്കുശേഷം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. പ്രതി സി എന്നയാൾ കഴിഞ്ഞ വർഷം ജനുവരിയിലാണ് മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലായത്. അന്വേഷണത്തിനിടെ, ഇയാൾ മുമ്പും രണ്ട് തവണ ലൈസൻസില്ലാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും, ജയിൽശിക്ഷ ഉറപ്പാണെന്ന ഭയവും കടബാധ്യതകളും മൂലം സ്വന്തം മരണം നാടകമാക്കാൻ ഇയാൾ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിൽ ഇയാൾ മുൻകൂട്ടി ഒരു ശവപ്പെട്ടി വാങ്ങി. തുടർന്ന് വീട്ടിൽ ഒഴിഞ്ഞ മരുന്ന് കുപ്പികൾ ചിതറിച്ചുവെക്കുകയും ശരീരത്തിന്റെ താപനില കുറയ്ക്കാൻ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് അമിതമായി മരുന്ന് കഴിച്ച് മരിച്ചതായി തോന്നിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. മുഖം മരുന്നിന്റെ ആഘാതത്തിൽ വികൃതമായെന്നാണ് കുടുംബം പറഞ്ഞത്. ഇതിന്റെ പേരിൽ മൃതദേഹം മുഴുവൻ തുണികൊണ്ട് മൂടിയ നിലയിലാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
വൈകുന്നതിന് മുമ്പ് തന്നെ അമ്മയും മുത്തശ്ശിയും ചേർന്ന് ശവപ്പെട്ടി അടക്കം ചെയ്തതായി നാട്ടുകാരെ വിശ്വസിപ്പിച്ചു. എന്നാൽ യഥാർത്ഥത്തിൽ സി തെക്കൻ ചൈനയിലെ യുന്നാൻ പ്രവിശ്യയിലേക്ക് കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ ആദ്യം സംശയം തോന്നിയത് പൊലീസിനായിരുന്നു. മരണം സംഭവിച്ചുവെന്ന് പറഞ്ഞിട്ടും കുടുംബം ആംബുലൻസിനെയോ ആശുപത്രിയെയോ സമീപിച്ചിരുന്നില്ല. മാത്രമല്ല, മരണത്തിന് മുമ്പ് തന്നെ ശവപ്പെട്ടി വാങ്ങിയിരുന്നതും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ ആശുപത്രി നൽകിയ മരണ സർട്ടിഫിക്കറ്റോ മൃതദേഹം ദഹിപ്പിച്ചതിന്റെ രേഖകളോ വീട്ടുടമയുടെ ഔദ്യോഗിക മരണ രജിസ്ട്രേഷനോ ഒന്നും കണ്ടെത്താനായില്ല. സംസ്കാരസമയത്ത് അമ്മയും മുത്തശ്ശിയും മാത്രമാണ് മൃതദേഹം കണ്ടതെന്ന നാട്ടുകാരുടെ മൊഴിയും പൊലീസിന്റെ സംശയം വർധിപ്പിച്ചു. സിസിടിവി ദൃശ്യങ്ങൾ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ, മൊബൈൽ ഫോൺ രേഖകൾ എന്നിവ വിശദമായി പരിശോധിച്ച അന്വേഷണസംഘം സി ജീവനോടെയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ഇയാൾക്കായി പ്രത്യേക തിരച്ചിൽ ആരംഭിച്ച പൊലീസ് ഈ വർഷം ഏപ്രിലിൽ യുന്നാനിൽ നിന്ന് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് അഞ്ച് മാസം തടവും 20,000 യുവാൻ (ഏകദേശം 2.3 ലക്ഷം രൂപ) പിഴയും വിധിച്ചു. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിക്കുകയും വ്യാജ സംസ്കാരം നടത്തുകയും ചെയ്തതിനാൽ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെയും കുറ്റവാളിയെ ഒളിപ്പിച്ചതിന് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
“നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിക്കുന്നത് ഒരിക്കലും പരിഹാരമല്ല. അത്തരമൊരു ശ്രമം കൂടുതൽ ഗുരുതരമായ നിയമനടപടികളിലേക്കാണ് നയിക്കുക,” കേസിലെ പ്രോസിക്യൂട്ടർ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കോടിക്കണക്കിന് ആളുകളാണ് വാർത്ത വായിച്ചത്. “മദ്യപിച്ച് വാഹനമോടിക്കാതിരുന്നാൽ മതിയായിരുന്നു. രക്ഷപ്പെടാൻ ഇത്രയും വലിയ നാടകം കളിച്ചിട്ടും ഒടുവിൽ പിടിയിലായല്ലോ,” എന്നായിരുന്നു നിരവധി പേരുടെ പ്രതികരണം.
Summary: A Chinese man faked his own death with the help of his mother and grandmother to escape prosecution in a drink-driving case. After staging a fake funeral and fleeing to another province, police uncovered the deception through CCTV footage, financial records, and phone data, leading to his arrest and conviction.


