തിരുവനന്തപുരം: കണ്ണൂരിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി തേടി ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലിൽ പലയിടത്തും സംഘർഷം. വാഹനങ്ങൾ തടയില്ലെന്ന് ആക്ഷൻ കൗൺസിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും തലസ്ഥാന നഗരത്തിലടക്കം ഹർത്താൽ അനുകൂലികൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു.(Nitin Raj’s death, Hartal in progress in the state; Protests intensify in Trivandrum )
തിരുവനന്തപുരം തമ്പാനൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സമരാനുകൂലികൾ ബസ്സിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നെടുമങ്ങാടും വാഹനങ്ങൾ തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരത്ത് ആശുപത്രിയിൽ പോകേണ്ടിയിരുന്ന ഒരു സ്ത്രീയെ പൊലീസ് ബസ്സിൽ നിന്ന് ഇറക്കി സ്വന്തം ജീപ്പിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. അടൂർ കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ വാഹനങ്ങൾ തടഞ്ഞ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇടുക്കി ജില്ലയുടെ പല ഭാഗങ്ങളിലും വാഹനങ്ങൾ തടയുന്നുണ്ടെങ്കിലും ഇരുചക്ര വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. കണ്ണൂർ പഴയങ്ങാടിയിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കോഴിക്കോട് ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. സ്വകാര്യ ബസ്സുകളടക്കം പതിവുപോലെ സർവീസ് നടത്തുന്നുണ്ട്.
രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ നടത്തുന്നത്. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരുന്നതിനാൽ പലയിടത്തും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

