തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ നിന്ന് ഇറങ്ങിയോടിയ രോഗിയെ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശിയായ യുവാവാണ് ഇഞ്ചക്കലിന് സമീപത്തെ ഓടയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. (Patient found dead in drain after getting out of ambulance, Rabies suspected)
ഇയാൾക്ക് പേവിഷബാധയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പുലർച്ചെ നാലരയോടെയാണ് സംഭവം. പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ നിന്ന് ആംബുലൻസിലാണ് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുവന്നത്.
എന്നാൽ, വാഹനം ഇഞ്ചക്കൽ ഭാഗത്ത് എത്തിയപ്പോൾ രോഗി അക്രമാസക്തനാവുകയും ആംബുലൻസിന്റെ ചില്ലുകൾ തകർത്ത് പുറത്തേക്ക് ചാടി ഓടുകയുമായിരുന്നു. യുവാവ് ഓടിപ്പോയതിനെത്തുടർന്ന് അധികൃതർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തിയത്.

