ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തുന്നത്. എന്നാൽ, കോക്റോച്ച് ജനതാ പാർട്ടി (CJP) സംഘടിപ്പിച്ച ‘ചലോ സൻസദ്’ മാർച്ചിനിടയിൽ കണ്ട ഒരു പ്രതിഷേധക്കാരൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. പ്രതിഷേധത്തിൽ പങ്കെടുക്കാനായി മാത്രം ഓസ്ട്രേലിയയിൽ നിന്ന് വിമാനം കയറി ഡൽഹിയിലെത്തിയതാണ് ഈ യുവാവ്.(CJP Protest, NRI Man Flies From Australia To Delhi)
കണ്ടന്റ് ക്രിയേറ്ററായ സാർത്ഥക് ഗോസ്വാമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇയാളുടെ അപൂർവ്വ യാത്രാകഥ പുറംലോകമറിയുന്നത്. സമരത്തിൽ പങ്കുചേരാനായി ഓസ്ട്രേലിയയിൽ നിന്ന് ഏകദേശം ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് താൻ ഇന്ത്യയിലെത്തിയതെന്ന് യുവാവ് വ്യക്തമാക്കുന്നു. തെളിവായി തന്റെ ഓസ്ട്രേലിയൻ ഐഡന്റിറ്റി കാർഡും ഇയാൾ ക്യാമറയ്ക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
നീറ്റ് പരീക്ഷ എഴുതിയ വിദ്യാർത്ഥിയാണോ എന്ന ചോദ്യത്തിന് കൗതുകകരമായ മറുപടിയാണ് ബി.ടെക് ബിരുദധാരിയായ ഈ യുവാവ് നൽകിയത്. തനിക്ക് നീറ്റ് പരീക്ഷയുമായി നേരിട്ട് ബന്ധമില്ലെന്നും, എന്നാൽ സമരം ഒരു പരീക്ഷയ്ക്ക് മാത്രം വേണ്ടിയുള്ളതല്ലെന്നും ഇയാൾ പറയുന്നു. കേന്ദ്രസർക്കാരിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ ഇത്രയും ദൂരം താണ്ടി എത്തിയത്. ഇത്രയും ദിവസമായി ഒരാൾ നിരാഹാര സമരം കിടന്നിട്ടും സമരക്കാരുമായി ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത സർക്കാരിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരെ ശബ്ദമുയർത്താനാണ് താൻ വന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു.
Story Summary
A NRI man flew all the way from Australia to Delhi, spending around Rs 1 lakh on flight tickets, to join the NEET-UG 2026 paper leak protest organized by the Cockroach Janta Party. Despite having no personal connection to the exam, the B.Tech graduate stated he traveled to protest against the government’s authoritarian handling of the agitation.


