തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭരണസാധ്യത കൽപ്പിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളെ തള്ളി സിപിഎം. എക്സിറ്റ് പോളുകൾ യഥാർഥ ഫലത്തിനോട് അടുത്ത ചരിത്രവും അല്ലാത്ത ചരിത്രവും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി പ്രതികരിച്ചു. (There is no anti-government sentiment, the result will be different from the exit polls, says MA Baby)
ഔദ്യോഗിക ഫലം വരുമ്പോൾ എക്സിറ്റ് പോളുകളിൽ നിന്ന് വ്യത്യസ്തമായ ചിത്രമാകും കേരളത്തിലുണ്ടാവുകയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സംസ്ഥാനത്ത് എൽഡിഎഫ് സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നില്ല.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രിക്കെതിരെ തരംതാഴ്ന്ന ആക്ഷേപങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാൽ ജനങ്ങൾ ഇത്തരം ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുത്തിട്ടില്ല. മിക്ക എക്സിറ്റ് പോൾ സർവേകളും യുഡിഎഫിന് 70 മുതൽ 90 വരെ സീറ്റുകൾ പ്രവചിക്കുമ്പോഴാണ്, ഇടതുമുന്നണി നേതാക്കൾ ഈ കണക്കുകളെ തള്ളിക്കളയുന്നത്.

