ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
![ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്](https://timeskerala.com/static/c1e/client/91214/uploaded/9c360c9cee5360781f5f81fbf7221427.jpg)
കോഴിക്കോട്: പുതിയറയില്‍ രോഗിയുമായി പോയ ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് തീപിടിച്ച് രോഗി വെന്തുമരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവര്‍ അര്‍ജുനെതിരെയാണ് കേസെടുത്തതിരിക്കുന്നത്. പോലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തും.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കോഴിക്കോട് നഗരത്തില്‍ കല്ലുത്താന്കടവിനു സമീപം ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കായിരുന്നു അപകടം സംഭവിച്ചത്. അപകടസമയത്ത് മഴ പെയ്ത് റോഡ് നനഞ്ഞിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് പൊട്ടി വീണു. വൈദ്യുതലൈന്‍ തകര്‍ന്നു. ഇടിയുടെ ശക്തിയില്‍ മൂന്നുപേര്‍ തെറിച്ചു പുറത്തുവീണു. അപകടത്തിൽപ്പെട്ട ഉടൻ ആംബുലൻസിനു തീപിടിച്ചു. ആംബുലന്‍സില്‍നിന്ന് തീപടര്‍ന്ന് തൊട്ടടുത്ത രണ്ടു കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. നാദാപുരം കക്കംവള്ളി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകത്തിനു സമീപം മാണിക്കോത്ത് ചന്ദ്രന്റെ ഭാര്യ സുലോചന (57) യാണ് മരിച്ചത്. ആറു പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്റെ നില ഗുരുതരമാണ്. സ്ട്രെച്ചറില്‍ കിടക്കുകയായിരുന്ന സുലോചന ആംബുലന്‍സിനുള്ളില്‍ കുടുങ്ങിയനിലയിലായിരുന്നു. ഇവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും സുലോചനയുടെ മൃതദേഹം കത്തിക്കരിഞ്ഞിരുന്നു.