കൊച്ചി: കെ.വി. തോമസ് തന്റെ പുസ്തകത്തിലൂടെ പുറത്തുവിട്ട വിവരങ്ങൾ പച്ചക്കള്ളമാണെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിൽ കെ. കരുണാകരനെക്കുറിച്ച് പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും പുസ്തകം വിറ്റുപോകാാനുള്ള വില കുറഞ്ഞ തന്ത്രമാണിതെന്നും പത്മജ ആരോപിച്ചു.(Padmaja Venugopal Slams KV Thomas Over Allegations In New Book)
2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധിയുടെ പ്രതിനിധിയായി പത്മജയുടെ പേര് കരുണാകരൻ രഹസ്യമായി എഴുതിച്ചേർത്തു എന്നായിരുന്നു കെ.വി. തോമസിന്റെ വെളിപ്പെടുത്തൽ. എന്നാൽ, താൻ ചാലക്കുടിയിൽ മത്സരിക്കണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നുവെന്നും താൻ തന്നെ വേണ്ടെന്ന് വെച്ചതുകൊണ്ടാണ് അന്ന് പിന്മാറിയതെന്നും പത്മജ വ്യക്തമാക്കി. മരിച്ചുപോയ കരുണാകരനെ കുറ്റപ്പെടുത്തുന്ന കെ.വി. തോമസ് നന്ദിയില്ലാത്തയാളാണെന്നും അവർ കൂട്ടിച്ചേർത്തു.
കരുണാകരനെ ചതിച്ച വ്യക്തിയാണ് കെ.വി. തോമസെന്ന് പത്മജ കുറ്റപ്പെടുത്തി. കെ. കരുണാകരൻ ക്ഷീണിതനായപ്പോൾ തോമസ് എ.കെ. ആന്റണിയുടെ അടുത്തേക്ക് പോയി. അവിടെ നിന്നാണ് പിണറായി വിജയന്റെ അടുത്തെത്തിയത്. കാര്യം കാണാൻ വേണ്ടി ഇത്രയും നുണ പറയുന്ന മനുഷ്യൻ വേറെയില്ല. കൂടുതൽ നുണകൾ പ്രചരിപ്പിച്ചാൽ കെ.വി. തോമസിന്റെ പഴയ ചരിത്രങ്ങൾ എനിക്ക് വിളിച്ച് പറയേണ്ടി വരും, പത്മജ മുന്നറിയിപ്പ് നൽകി. കെ. മുരളീധരനെ കെപിസിസി അധ്യക്ഷനാക്കുന്നതിൽ സോണിയ ഗാന്ധിക്ക് എതിർപ്പുണ്ടായിരുന്നു എന്ന വാദവും അവർ തള്ളി.
തൃശ്ശൂർ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും പത്മജ പ്രതികരിച്ചു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർന്നത് പാർട്ടി അന്വേഷിക്കണമെന്ന ആവശ്യം താൻ ഉന്നയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് എൽഡിഎഫിനോടുള്ള കടുത്ത അമർഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. പാർട്ടി ആവശ്യപ്പെട്ടാൽ തന്റെ നാടായ തൃശ്ശൂരിൽ ഇനിയും മത്സരിക്കാൻ തയ്യാറാണെന്നും പത്മജ വ്യക്തമാക്കി.
Story Summary
Padmaja Venugopal has hit out at KV Thomas following his claims in his book regarding the rift between K. Karunakaran and Sonia Gandhi. She labeled Thomas a liar and a traitor to her father, while also demanding an internal probe into the vote leakage in BJP strongholds during the recent Thrissur elections.

