തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.
മഴയും വെള്ളക്കെട്ടും കാരണം 2,892 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം തടസ്സപ്പെടുകയും സംസ്ഥാനത്തുടനീളം 6,56,770 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. ശക്തമായ കാറ്റിൽ 349 ഹൈ ടെൻഷൻ (HT) പോസ്റ്റുകളും 2,599 ലോ ടെൻഷൻ (LT) പോസ്റ്റുകളും തകർന്നു വീണിട്ടുണ്ട്. കൂടാതെ 233 ട്രാൻസ്ഫോർമറുകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.
നിലവിൽ 63,676 ഉപഭോക്താക്കൾക്ക് കൂടി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുണ്ടെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. വെള്ളക്കെട്ട് പൂർണ്ണമായി മാറിയ ശേഷവും സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ ചില പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ സാധിക്കൂ എന്നതിനാൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. തുടർന്നും മഴ കനക്കുകയാണെങ്കിൽ നാശനഷ്ടത്തിന്റെ വ്യാപ്തി ഇനിയും ഉയർന്നേക്കാം.
Story Summary: Extremely heavy rains in Kerala caused widespread damage to KSEB’s power supply network, resulting in an estimated preliminary loss of ₹25.43 crore. Power supply to over 6.56 lakh consumers was disrupted, and restoration work is underway across the state.


