കൊച്ചി: രാജ്യത്തെ നടുക്കിയ വാഹന കള്ളക്കടത്തും നികുതി വെട്ടിപ്പും തടയുന്നതിനായുള്ള ‘ഓപ്പറേഷൻ നുംഖോറി’ന്റെ ഭാഗമായി ഇന്ത്യ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം ഇന്ന് മൂന്നാറിൽ ചേരും. ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 10 ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാൻ കേരളത്തിലെത്തി.(Operation Numkhor, Bhutan Customs team in Kerala, joint meeting in Munnar today)
ഇന്ത്യയിലെയും ഭൂട്ടാനിലെയും ഉന്നത ഉദ്യോഗസ്ഥരടക്കം 25 പേരാണ് മൂന്നാറിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്. ഇരു രാജ്യങ്ങളും വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഇതുവരെ ശേഖരിച്ച നിർണായക വിവരങ്ങൾ യോഗത്തിൽ പങ്കുവെക്കും. ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് നികുതി വെട്ടിച്ചു വാഹനങ്ങൾ കടത്തുന്ന സംഘങ്ങളെ കണ്ടെത്താനും നിയമനടപടികൾ കർശനമാക്കാനുമുള്ള മാർഗരേഖ യോഗം തയ്യാറാക്കും.
ഭൂട്ടാനിൽ നിന്ന് ഏകദേശം 15,000 വാഹനങ്ങളാണ് ഇത്തരത്തിൽ ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് കണ്ടെത്തൽ. നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് വ്യാജ രേഖകളുണ്ടാക്കിയാണ് ഈ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. അസമിൽ മാത്രം ഇത്തരത്തിൽ 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. വിദേശ നിർമ്മിത സൂപ്പർ കാറുകളും വിലകൂടിയ ബൈക്കുകളുമാണ് പ്രധാനമായും കടത്തിയത്. ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി കേരളത്തിൽ നിന്ന് മാത്രം ഇതുവരെ അമ്പതിലധികം ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

