എറണാകുളം: രാജ്യത്തെ നടുക്കിയ വാഹനക്കള്ളക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ‘ഓപ്പറേഷൻ നുംഖോർ’ എന്ന പേരിൽ നടത്തിയ അന്വേഷണത്തിൽ 15,000-ഓളം വാഹനങ്ങൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലെത്തിച്ചതായി കണ്ടെത്തി.(Operation Numkhor, 15,000 vehicles smuggled through Bhutan; Shocking details of tax evasion )
ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങൾ ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് വ്യാജമായി രജിസ്റ്റർ ചെയ്തത്. അസമിൽ മാത്രം ഇത്തരത്തിലുള്ള 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്വറി കാറുകളും സൂപ്പർ ബൈക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇത്തരത്തിൽ കടത്തിയത്. കേരളത്തിൽ നിന്ന് മാത്രം 50-ലധികം വാഹനങ്ങൾ ഇതുവരെ കസ്റ്റംസ് പിടിച്ചെടുത്തു. സിനിമാ താരങ്ങളും പ്രമുഖ വ്യക്തികളും കുറഞ്ഞ വിലയ്ക്ക് ആഡംബര വാഹനങ്ങൾ സ്വന്തമാക്കാൻ ഈ സംഘത്തിന്റെ സഹായം തേടിയതായാണ് സൂചന.
വാഹനക്കള്ളക്കടത്ത് തടയാനും വിവരങ്ങൾ കൈമാറാനുമായി ഇന്തോ-ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറിൽ ചേർന്നു. ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ പത്ത് ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും ശേഖരിച്ച രഹസ്യവിവരങ്ങൾ യോഗത്തിൽ പങ്കുവെച്ചു. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയാൻ അതിർത്തികളിൽ പരിശോധന കർശനമാക്കാനും ഇത്തരം വ്യാജ രജിസ്‌ട്രേഷനുകൾ കണ്ടെത്താനും തീരുമാനമായി. അന്വേഷണം ഇപ്പോൾ 15,000 വാഹനങ്ങളിൽ എത്തിനിൽക്കുന്നത് വലിയ ഉയരങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.

