തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നിലപാട് തികച്ചും അപലപനീയമാണെന്നും തെറ്റ് തിരിച്ചറിഞ്ഞ് അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആനി രാജ പറഞ്ഞു.(Annie Raja Demands Apology From CP John Over Priyadarshini Scheme Remarks)
സ്ത്രീകൾക്ക് ബസുകളിൽ അനുവദിച്ച സൗജന്യ യാത്ര സർക്കാരിന്റെ ഔദാര്യമോ ഭിക്ഷയോ അല്ല. ജനങ്ങൾക്ക് യാത്രാസൗകര്യങ്ങൾ ഒരുക്കുക എന്നത് ഏതൊരു സർക്കാരിന്റെയും അടിസ്ഥാന ബാധ്യതയാണ്. പദ്ധതി പ്രഖ്യാപിച്ച് വോട്ട് നേടിയവരാണ് ഇപ്പോൾ ഇത്തരം പ്രസ്താവനകളുമായി രംഗത്തെത്തുന്നത്. സ്ത്രീകൾ പദ്ധതി വലിയ രീതിയിൽ പ്രയോജനപ്പെടുത്താൻ തുടങ്ങിയതോടെയാണ് മന്ത്രിയിൽ നിന്ന് ഈ മാതിരി സമീപനമുണ്ടാകുന്നത്.
എ.പി.എൽ, ബി.പി.എൽ തുടങ്ങിയ യാതൊരുവിധ മാനദണ്ഡങ്ങളും മുന്നോട്ടുവെക്കാതെ നടപ്പിലാക്കിയ പദ്ധതിയുടെ വരുംവരായ്കകളെക്കുറിച്ച് മുൻകൂട്ടി കൃത്യമായ പഠനം നടത്തിയിരുന്നില്ലെന്നതിന്റെ തെളിവാണ് മന്ത്രിയുടെ ഈ പ്രസ്താവനയെന്നും അവർ വിമർശിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.
Story Summary
CPI leader Annie Raja demanded an unconditional apology from Transport Minister CP John for his derogatory remarks on women using the Priyadarshini free bus travel scheme. Criticism mounted against the minister as leaders highlighted that free public transit is a basic right and not state charity.


