കുടുംബശ്രീ യൂണിറ്റുകൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ
![കുടുംബശ്രീ ഓണം ഫെസ്റ്റ് ഉദ്ഘാടനം 28ന്](https://timeskerala.com/static/c1e/client/91214/uploaded/8cb5a47ccaa1c06a87a726c30192fcf6.jpg)
കുടുംബശ്രീ മിഷന്റെ സംസ്ഥാന ജില്ലാ ഓഫീസുകളെയും കീഴ്ഘടകങ്ങളെയും വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.എ. ഹക്കിം ഉത്തരവായി. ഇതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ മിഷന്റെ എല്ലാ ഓഫീസുകളിലും യൂണിറ്റുകളിലും വിവരാവകാശ ഓഫീസർമാരെ നിയോഗിച്ച് മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചു. ഇതോടെ വിവരാവകാശ നിയമ പ്രകാരം ഇനി കുടുംബശ്രീ യൂണിറ്റുകളിലും അപേക്ഷ നൽകാം. അപേക്ഷകളുടെ പ്രാധാന്യമനുസരിച്ച് 48 മണിക്കൂറിനകമോ 29 ദിവസത്തിനകമോ മറുപടി ലഭിക്കും. സാധാരണ ഫയലുകളിൽ അഞ്ച് ദിവസത്തിനകം നടപടി ആരംഭിക്കും. ഇതിന്മേൽ പരാതിയുണ്ടെങ്കിൽ ഏതൊരാൾക്കും കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർക്ക് അപ്പീൽ നല്കാം. അവിടെനിന്നും വിവരം കിട്ടിയില്ലെങ്കിൽ വിവരാവകാശ കമ്മിഷനെ സമീപിക്കാം.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
മലപ്പുറം ജില്ലയിൽ സി.ഡി.എസ് യൂണിറ്റുകൾ സ്ഥാപിക്കാൻ മുൻകൈപ്രവർത്തനം നടത്തിയിരുന്ന കുളത്തൂർ മൊയ്തീൻകുട്ടിമാഷിന്റെ അപേക്ഷ തീർപ്പാക്കവേയാണ് എല്ലാ യൂണിറ്റുകളെയും നിയമത്തിന്റെ പരിധിയിൽ വരുത്തി ഉത്തരവായത്. കുടുംബശ്രീ മിഷന്റെ ഭരണ ഘടന, ഓഫീസ് മെമ്മോറാണ്ടം, ആദ്യ കമ്മറ്റി മിനുട്‌സ് തുടങ്ങിയ രേഖകൾ ചോദിച്ച് 2010 ൽ കുടുംബശ്രീയുടെ ആസ്ഥാനത്ത് സമർപ്പിച്ച അപേക്ഷ നിരസിച്ച മിഷന്റെ നടപടി തള്ളിയ കമ്മിഷൻ ഉത്തരവിനെതിരെ കുടുംബശ്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമ്മിഷന്റെ ഉത്തരവ് സാധൂകരിച്ച കോടതി നിർദ്ദേശപ്രകാരം കേസ് വീണ്ടും പരിഗണിച്ച കമ്മിഷണർ എ. എ. ഹക്കീം ഹർജി തീർപ്പാക്കിയ വിധിയിലാണ് മുഴുവൻ യൂണിറ്റുകളെയും നിയമത്തിന്റെ പരിധിയിൽ ആക്കി ഉത്തരവായത്.