തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന നാടകീയ റെയ്ഡുകൾക്കെതിരെ കടുത്ത പ്രതികരണവുമായി ഡോ. കെ.ടി. ജലീൽ. “മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?” എന്ന് ചോദിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.(KT Jaleel Backs Pinarayi Vijayan On Facebook Over ED Raids In CMRL Exalogic Case)
കേരള നിയമസഭയിൽ തന്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്” യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച നേതാവാണ് പിണറായി വിജയൻ എന്ന് ജലീൽ ഓർമ്മിപ്പിച്ചു. പിണറായി വിജയന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രം ചൂണ്ടിക്കാണിച്ചായിരുന്നു കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ അദ്ദേഹത്തിന്റെ ഒരു റാത്തൽ ഇറച്ചിക്കായി പേപിടിച്ച് ഓടിനടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല. അദ്ദേഹത്തിന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കാൻ പോകുന്നില്ല. അതാള് വേറെയാണ്- ജലീൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത ഏക നേതാവാണ് പിണറായി വിജയനെന്ന് ജലീൽ അവകാശപ്പെട്ടു. മുൻപ് കേരളത്തിൽ വന്ന് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പിണറായി നൽകിയ മറുപടിയും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു. ഇടതുപക്ഷ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിൽ വന്ന് പ്രസംഗിച്ചപ്പോൾ, “അതിന് ആ തടി പോരെന്ന്” പരസ്യമായി തിരിച്ചടിച്ച് തന്റെ പോരാട്ട വീര്യം തെളിയിച്ച ധീരനാണ് അദ്ദേഹം. പിണറായി വിജയൻ അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം പൂർണ്ണ ഉറപ്പുണ്ടെന്ന് ജലീൽ വ്യക്തമാക്കി. “സഖാവേ, കൂടെയുണ്ട്, ഏതറ്റം വരെയും” എന്ന് പറഞ്ഞാണ് കെ.ടി. ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Story Summary
Former Minister and ex-Tavanur MLA Dr. K.T. Jaleel extended strong support to Opposition Leader Pinarayi Vijayan following the ED raids in the CMRL-Exalogic case. In a Facebook post, Jaleel asserted that even if the entire machinery of the Central and State governments joined forces, they could not touch Vijayan, recalling his famous legislative declaration: “These hands are clean.”

