കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര മുനിസിപ്പാലിറ്റി അഞ്ചാം വാർഡിൽ നിപ (kozhikode nipah free) സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ആരോഗ്യ നിരീക്ഷണം പൂർണ്ണമായി പിൻവലിച്ചതായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂൺ 11-ന് രോഗം റിപ്പോർട്ട് ചെയ്തതിന് ശേഷം നിപ വൈറസിന്റെ ഡബിൾ ഇൻകുബേഷൻ പീരിയഡായ 42 ദിവസം പൂർത്തിയാകുമ്പോഴും പുതിയ കേസ് ഒന്നുമില്ലാത്ത സാഹചര്യത്തിലാണ് നിരീക്ഷണം പിൻവലിച്ചത്.
കണ്ടെയ്ൻമെന്റ് സോൺ ഉൾപ്പെടെയുള്ള കർശന നിയന്ത്രണങ്ങളിലേക്ക് കടന്ന് ജനങ്ങളുടെ ഉപജീവനവും സഞ്ചാരസ്വാതന്ത്ര്യവും തടസ്സപ്പെടുത്താതെ തന്നെ രോഗവ്യാപനം തടയാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഒന്നിലധികം പേരിലേക്ക് വൈറസ് പടരാതിരിക്കാൻ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ ഇടപെടലിന് സാധിച്ചു.
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള 43-കാരനായ രാമനാട്ടുകര സ്വദേശിയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ട്. ഇദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായും തുടർച്ചയായ മൂന്ന് നിപ പരിശോധനാ ഫലങ്ങളും നെഗറ്റീവായതായും അധികൃതർ അറിയിച്ചു. പ്രാഥമിക ഘട്ടത്തിൽ തന്നെ റിബാവെറിൻ (Ribavirin) മരുന്നും മോണോക്ലോണൽ ആന്റിബോഡിയും (Monoclonal Antibody) നൽകിയതാണ് ഇദ്ദേഹത്തിന്റെ രോഗമുക്തിക്ക് തുണയായത്.
ജൂൺ 11-നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും (NIV) നടത്തിയ സാംപിൾ പരിശോധനയിൽ നിപ സ്ഥിരീകരിക്കുന്നത്. തുടർന്ന് പ്രാദേശികമായി 104 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയും എല്ലാവരും കൃത്യമായി നിരീക്ഷണ കാലയളവ് പൂർത്തിയാക്കുകയും ചെയ്തിരുന്നു. മന്ത്രി കെ. മുരളീധരൻ, ജില്ലയുടെ ചുമതലയുള്ള മന്ത്രി എ.പി. അനിൽകുമാർ, ജില്ലാ കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ ദിവസേനയുള്ള അവലോകന യോഗങ്ങൾ ചേർന്നാണ് പ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമായി ഏകോപിപ്പിച്ചത്.
Story Summary: The Nipah virus threat in Kozhikode has ended as the 42-day double incubation period passed with zero new cases. Health Minister K. Muraleedharan announced the withdrawal of health surveillance after the sole patient in Ramanattukara successfully recovered and tested negative.


