ഹോഷിയാർപൂർ: പലചരക്ക് കടയിലെ തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കടയുടമയുടെ സഹോദരനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി (Hoshiarpur murder case). പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ബസ്സി ബഹാദ് ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ മുക്തിയാർ സിങ് (45) ആണ് കൊല്ലപ്പെട്ടത്.
ജൂലൈ 19-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് എൻ.ഡി.ടി.വി. (NDTV) റിപ്പോർട്ട് ചെയ്യുന്നു. മുക്തിയാർ സിങ്ങിന്റെ സഹോദരൻ നടത്തുന്ന പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന അമൻദീപ് എന്നയാളെ അടുത്തിടെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനായി ശ്യാം എന്ന വ്യക്തിക്കൊപ്പം അമൻദീപ് വീണ്ടും കടയിലെത്തുകയായിരുന്നു. തുടർന്നുണ്ടായ രൂക്ഷമായ വാക്കുതർക്കത്തിനിടെ അമൻദീപ് ഇരുമ്പുവടിയെടുത്ത് മുക്തിയാർ സിങ്ങിനെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുക്തിയാർ സിങ്ങിനെ ഉടൻ തന്നെ ഭുങ്കയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയായ അമൻദീപ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ ഹോഷിയാർപൂർ പോലീസ് കേസെടുത്തു. അമൻദീപിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
Story Summary:
A 45-year-old man, Mukhtiar Singh, was beaten to death with an iron rod in Hoshiarpur, Punjab, following a dispute over the firing of a grocery store employee. The main accused, Amandeep, has been arrested, and police have booked four others in connection with the crime.


