കൊച്ചി: യാതൊരുവിധ നിയമപരമായ ലൈസൻസുകളുമില്ലാതെ വിദേശത്തേക്ക് തൊഴിൽ റിക്രൂട്ട്‌മെന്റ് നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സ്ഥാപന ഉടമ തൃക്കാക്കര പൊലീസിന്റെ പിടിയിലായി (Kochi Job Fraud). എറണാകുളം പറവൂർ പരുവത്തുരുത്ത് സ്വദേശി ജിബി കെ.എ (43) ആണ് അറസ്റ്റിലായത്. വാഴക്കാല പടമുകൾ ഭാഗത്ത് ‘ഭീഷ്മാ എജ്യുക്കേഷണൽ സർവീസ് LLP’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് നേരെയായിരുന്നു പോലീസ് നടപടി.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം തൃക്കാക്കര സബ് ഇൻസ്പെക്ടർ അനസ് വി.ബിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. പടമുകളിലെ ഹെവൻലി പ്ലാസയുടെ ഒൻപതാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം വഴി നൂറോളം ഉദ്യോഗാർത്ഥികളിൽ നിന്നായി ഭീമമായ തുക കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്.
തട്ടിപ്പിന്റെ രീതി
കേന്ദ്ര സർക്കാരിന്റെയോ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സിന്റെയോ (POE) യാതൊരുവിധ ലൈസൻസുമില്ലാതെയാണ് ഇവർ പ്രവർത്തിച്ചിരുന്നത്. പ്രതിയും ഭാര്യ മെയ് മോളും ചേർന്ന് ഏകദേശം 95 പേരെ വിശ്വസിപ്പിച്ച് തട്ടിപ്പിനിരയാക്കി. പരിശോധനയിൽ ഉദ്യോഗാർത്ഥികളുടെ പാസ്‌പോർട്ടുകൾ, പണം കൈപ്പറ്റിയ രസീതുകൾ, വിവിധ കരാറുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
ഹൈദരാബാദ് ബന്ധം
താൻ തട്ടിയെടുക്കുന്ന പണം ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ജോയ് ഓവർസീസ്’ എന്ന സ്ഥാപനത്തിലെ അജയ് കുണ്ടവരം, പ്രിൻസ് ലോഹ്യ എന്നിവർക്കാണ് കൈമാറുന്നതെന്ന് ജിബി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഹൈദരാബാദിലെ ഈ സ്ഥാപനത്തിനും റിക്രൂട്ട്‌മെന്റ് നടത്താനുള്ള നിയമപരമായ അധികാരമില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Story Summary: Thrikkakara police arrested Jibi K.A., owner of Bhishma Educational Service LLP, for operating an illegal overseas recruitment firm in Kochi. The accused allegedly cheated nearly 95 job seekers of lakhs of rupees without having the mandatory license from the Protector of Emigrants.

