തിരുവനന്തപുരം: ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയ്ക്കിടെ മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ഉപയോഗിച്ച് കോപ്പിയടിച്ച സംഭവത്തിൽ രണ്ടുപേരെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു (Kerala PSC Exam Cheating). മുല്ലൂർ സ്വദേശി അനീഷ് ബാബു (27), വിഴിഞ്ഞം പനവിള സ്വദേശി അരുൺ (28) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാവിലെ കാലടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
പരീക്ഷാ ഹാളിൽ അനീഷ് ബാബുവാണ് പരീക്ഷ എഴുതാനിരുന്നത്. ഇയാൾക്ക് പുറത്തുനിന്ന് ഉത്തരങ്ങൾ കൈമാറാനായി അരുൺ സ്കൂളിന് സമീപം നിലയുറപ്പിച്ചിരുന്നു. പരീക്ഷ ആരംഭിച്ച് 15 മിനിറ്റ് പിന്നിട്ടപ്പോൾ തന്നെ അനീഷിന്റെ അസ്വാഭാവികമായ പെരുമാറ്റം ഇൻവിജിലേറ്ററുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കോപ്പിയടി വിവരം പുറത്തുവന്നത്.
അതീവ തന്ത്രപരമായ രീതിയിലായിരുന്നു പ്രതികൾ കോപ്പിയടി ആസൂത്രണം ചെയ്തത്. മൊബൈൽ ഫോൺ നെഞ്ചിന്റെ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് പുറമെ കാലിലും ചെവിയിലുമായി മൂന്ന് ബ്ലൂടൂത്ത് ഉപകരണങ്ങളും ഇയാൾ ഒളിപ്പിച്ചു വെച്ചിരുന്നു.
മൊബൈൽ ഫോൺ ക്യാമറ ഉപയോഗിച്ച് ചോദ്യപേപ്പർ സ്കാൻ ചെയ്ത് പുറത്തുള്ള അരുണിന് അയച്ചുനൽകുകയും, തുടർന്ന് ബ്ലൂടൂത്തിലൂടെ അരുൺ ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. ഇൻവിജിലേറ്റർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഫോർട്ട് പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ ഉന്നതതല അന്വേഷണം നടത്താനാണ് പിഎസ്‌സിയുടെയും പൊലീസിന്റെയും തീരുമാനം.
Story Summary: Thiruvananthapuram Fort police arrested two youths, Aneesh Babu and Arun, for high-tech cheating during the PSC Beat Forest Officer exam using hidden mobile phones and multiple Bluetooth devices. The invigilator caught the candidate red-handed within 15 minutes of the exam after noticing suspicious behavior.

