തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക ഡ്യൂട്ടിക്കിടെ പാലിക്കേണ്ട കർശന മാർഗനിർദേശങ്ങളുമായി ഗതാഗത കമ്മീഷണർ പുതിയ ഉത്തരവിറക്കി (Kerala MVD). ഉദ്യോഗസ്ഥർ ജോലി സമയത്ത് പ്രൊഫഷണൽ സമീപനം പുലർത്തണമെന്നും പെരുമാറ്റത്തിലും ആശയവിനിമയത്തിലും മാന്യത ഉറപ്പാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
അഴിമതിയും ഇടനിലക്കാരുടെ സ്വാധീനവും ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശങ്ങൾ. ഡ്യൂട്ടിക്ക് ഹാജരാകുമ്പോൾ ഉദ്യോഗസ്ഥർ കൈവശമുള്ള പണത്തിന്റെ തുക രേഖപ്പെടുത്തണമെന്ന നിർദേശവും ഉത്തരവിലുണ്ട്. ഇതിലൂടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടുകളിലേക്ക് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ ഉൾപ്പെടെ പുറത്തുനിന്നുള്ള ആളുകളെ പ്രവേശിപ്പിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്. ടെസ്റ്റ് നടപടികൾ ബാഹ്യ ഇടപെടലുകളില്ലാതെ നടത്താനാണ് ഈ തീരുമാനം.
അതേസമയം, ഡ്രൈവിംഗ് ടെസ്റ്റുകൾ വൈകുന്നതായി വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടപ്പാക്കിയ ചില ക്രമീകരണങ്ങളിൽ മോട്ടോർ വാഹന വകുപ്പ് മാറ്റം വരുത്തി. ഇതിന്റെ ഭാഗമായി പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി വർധിപ്പിച്ചിട്ടുണ്ട്.
കൂടാതെ, അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്താനും തീരുമാനമായി. അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായി ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർക്ക് പ്രത്യേക മേൽനോട്ട ചുമതലയും നൽകിയിട്ടുണ്ട്.
Story Summary:
The Kerala Transport Commissioner has issued strict guidelines for Motor Vehicles Department officials, including mandatory declaration of cash carried during duty. The department has also increased daily driving tests and introduced measures to improve transparency and reduce delays.


