തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് യുഡിഎഫ് തരംഗം വീശിയടിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത് (Kerala Election Results 2026). വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 90 സീറ്റുകളിൽ യുഡിഎഫ് വ്യക്തമായ ലീഡ് നിലനിർത്തുന്നു. ഭരണകക്ഷിയായ എൽഡിഎഫ് 45 സീറ്റുകളിലും എൻഡിഎ അഞ്ച് സീറ്റുകളിലും ആണ് നിലവിൽ മുന്നിലുള്ളത്.
ശക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ച ഫലസൂചനകളാണ് പുറത്തുവരുന്നത്. സർക്കാരിലെ ഒരു ഡസനോളം മന്ത്രിമാർ നിലവിൽ പിന്നിലാണ് എന്നത് എൽഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും വോട്ടിംഗ് യന്ത്രങ്ങൾ തുറന്നതോടെ യുഡിഎഫ് ബഹുദൂരം മുന്നിലെത്തി.
പത്ത് വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യുഡിഎഫ് ക്യാമ്പിൽ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. കെപിസിസി ആസ്ഥാനത്ത് ലഡുവും പായസവും ഒരുങ്ങിക്കഴിഞ്ഞു.ഭരണവിരുദ്ധ വികാരം ശക്തമായതോടെ പല പ്രമുഖ മന്ത്രിമാരും പരാജയഭീതിയിലാണ്.അഞ്ച് സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് ബിജെപിയും ഇത്തവണ നിർണ്ണായക സാന്നിധ്യമാകാൻ ശ്രമിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ വീട്ടിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കന്റോൺമെന്റ് ഹൗസിലും ഇരുന്നാണ് വോട്ടെണ്ണൽ നില നിരീക്ഷിക്കുന്നത്.
Story Summary: The early trends of the Kerala Assembly election results indicate a strong UDF wave, with the opposition crossing the majority mark by leading in 90 seats. Significant anti-incumbency is visible as several LDF ministers are trailing, while the NDA maintains a lead in five constituencies.

