തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായകമായ ജനവിധിയിൽ യുഡിഎഫ് വൻ മുന്നേറ്റം തുടരുന്നു. രാവിലെ 9.30-ലെ ഔദ്യോഗിക ഫലസൂചനകൾ പ്രകാരം സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 97 എണ്ണത്തിലും യുഡിഎഫ് സ്ഥാനാർത്ഥികളാണ് മുന്നിട്ടുനിൽക്കുന്നത്. ഇടതുകോട്ടകളായ പല മണ്ഡലങ്ങളിലും യുഡിഎഫ് അട്ടിമറി വിജയം ലക്ഷ്യമാക്കി മുന്നേറുകയാണ്.(Kerala Assembly Election results 2026, UDF wave in Kerala )
ഭരണത്തുടർച്ചയ്ക്കായി പോരാടുന്ന എൽഡിഎഫിനെ ഞെട്ടിച്ചുകൊണ്ട് പല പ്രമുഖ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികൾ പിന്നോട്ടുപോയി. നിലവിൽ 39 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് ഉയർത്താൻ കഴിഞ്ഞിട്ടുള്ളത്. എട്ടു മന്ത്രിമാർ തങ്ങളുടെ മണ്ഡലങ്ങളിൽ പിന്നിലാണെന്നത് ഭരണമുന്നണിക്ക് കനത്ത ആഘാതമായിട്ടുണ്ട്. യുഡിഎഫ്: 97, എൽഡിഎഫ്: 39, എൻഡിഎ: 04 എന്നിങ്ങനെയാണ് നില.
രണ്ടാം പിണറായി സർക്കാരിലെ പ്രമുഖരായ എട്ട് മന്ത്രിമാർ ഇപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് പിന്നിലാണ്. പി. രാജീവ്, വീണ ജോർജ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ് തുടങ്ങിയവർക്ക് ആദ്യ റൗണ്ടുകളിൽ ലീഡ് പിടിക്കാനായിട്ടില്ല. വോട്ടിങ് യന്ത്രങ്ങൾ ഓരോന്നായി തുറക്കുമ്പോൾ യുഡിഎഫ് തരംഗം കൂടുതൽ കരുത്താർജ്ജിക്കുന്ന കാഴ്ചയാണ് കാണുന്നത്. നേരത്തെ അഞ്ചിടത്ത് മുന്നിലായിരുന്ന ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി ഇപ്പോൾ നാല് മണ്ഡലങ്ങളിലാണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, മഞ്ചേശ്വരം, നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ ശക്തമായ പോരാട്ടമാണ് ബിജെപി കാഴ്ചവെക്കുന്നത്. ഉച്ചയോടെ ഏകദേശ ചിത്രങ്ങൾ വ്യക്തമാകുമെങ്കിലും, നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ കേരളത്തിൽ വലിയൊരു രാഷ്ട്രീയ മാറ്റത്തിനാകും ഇന്ന് വൈകുന്നേരം സാക്ഷ്യം വഹിക്കുക.
Story Summary
The early trends of the 2026 Kerala Assembly Election indicate a massive wave for the UDF, with the front leading in 97 seats as of 9:30 AM. The LDF is facing a major setback, trailing in several strongholds, with eight ministers currently behind in their respective constituencies.

