കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീന്‍ തിങ്കളാഴ്ച ഇഡിക്ക് മുന്‍പിൽ ഹാജരാകും

തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസിൽ എ.സി മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പാകെ തിങ്കളാഴ്ച ഹാജരാകും. മുന്‍പ് രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയെങ്കിലും അസൗകര്യമുണ്ടെന്ന് കാട്ടി മൊയ്തീന്‍ ഹാജരായിരുന്നില്ല.

ഇനിയും ഇഡിക്ക് മുന്‍പില്‍ ഹാജരായില്ലെങ്കില്‍ ഒളിച്ചോടിയെന്നാകും പറയുകയെന്ന് അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കില്ല. വടക്കാഞ്ചേരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍, സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവിസ് എന്നിവരും നാളെ ഇഡി ഓഫിസിൽ ഹാജരാകും.
സതീഷ് കുമാര്‍ എന്ന വ്യക്തിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇവരെ ചോദ്യം ചെയ്യുന്നത്. മുന്‍ എംപി പി.കെ. ബിജു കരുവന്നൂര്‍ കേസില്‍ എ.സി. മൊയ്തീനൊപ്പം പങ്കാളിയാണെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പ്രതികളിലൊരാളായ സതീശന്‍ ബിജുവിന്‍റെ മെന്‍ററാണെന്നും അക്കര പറഞ്ഞു.