കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ പുറപ്പെടുവിച്ച സ്റ്റേ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്നലെ ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി വിധി പറയാൻ മാറ്റിവെച്ചത്.(High Court To Decide On DHS Dr Reena Transfer Case As Health Department Faces Internal Tensions)
ഡോ. റീന മൂന്ന് വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയെന്നും, ഫെബ്രുവരിയിൽ അവസാനിച്ച ഡെപ്യൂട്ടേഷൻ കാലാവധി നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. തരംതാഴ്ത്തലല്ല നടന്നതെന്നും, സമാനമായ പദവിയാണ് നൽകിയതെന്നും സർക്കാർ വിശദീകരിച്ചു. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മാറ്റം വരുത്തിയതെന്നും സർക്കാർ ബോധിപ്പിച്ചു.
എന്നാൽ, ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവിൽ ഇടപെടേണ്ടതുണ്ടോ എന്ന് മാത്രമേ പരിശോധിക്കൂ എന്ന് കോടതി വ്യക്തമാക്കി. ഡി.എച്ച്.എസ് സ്ഥാനത്തെച്ചൊല്ലി ഓഫീസിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സ്ഥലംമാറ്റം സ്റ്റേ ചെയ്ത ഡോ. റീനയും സർക്കാർ പുതിയതായി ചുമതലപ്പെടുത്തിയ ഡോ. മീനാക്ഷിയും ഒരേ ഓഫീസിൽ കസേരകളിയിൽ ഏർപ്പെട്ടത് വിവാദമായി. റീന സർക്കാരുമായി സഹകരിക്കുന്നില്ലെന്നും, നിപ ഫലം വൈകിപ്പിച്ചുവെന്നും ആരോപിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഡോ. റീന പൂർണ്ണമായും നിഷേധിച്ചു.
ആരോഗ്യരംഗത്തെ പ്രതിസന്ധികൾ നിയമസഭയിലും സർക്കാരിനെ പ്രതിരോധത്തിലാക്കി. പകർച്ചവ്യാധികൾ തടയുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. മന്ത്രിയുടെ പഴയ പരാമർശങ്ങൾ ആയുധമാക്കിയായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. എന്നാൽ, സിസ്റ്റത്തെ അംഗീകരിക്കാത്തവർക്ക് സ്ഥാനത്ത് തുടരാനാകില്ലെന്ന് മന്ത്രി തിരിച്ചടിച്ചു.
Story Summary
The Kerala High Court is set to deliver a crucial verdict today regarding the government’s appeal against the Administrative Tribunal’s stay on the transfer of DHS Dr. K.J. Reena. The controversy has escalated into a standoff between the doctor and the government, with the health minister alleging non-cooperation and negligence, while the opposition uses the internal dispute to attack the government’s handling of public health in the State Assembly.

