തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയുടെ താണ്ഡവം തുടരുന്നു. കഴിഞ്ഞ രാത്രിയിൽ പെയ്ത അതിതീവ്ര മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും വിവിധ അപകടങ്ങളിലുമായി എട്ടുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. വടക്കൻ കേരളത്തിലും മലയോര മേഖലകളിലും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.(Heavy rain triggers landslides and severe damage in kerala)
മഴ കടുക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീരദേശങ്ങളിലും മലയോര മേഖലകളിലും ജീവിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. എന്നാൽ, നാളെയോടെ മഴയുടെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
കോട്ടയത്തും ഇടുക്കിയിലുമായി മണ്ണിടിച്ചിലിൽ പെട്ട് നാലുപേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടിൽ ഉരുൾപൊട്ടി വീട് തകർന്ന് ജോസഫിൻ ജോണി (24), മാതാവ് റജീന എന്നിവർ മരിച്ചു. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും, കോലാഹലമേട്ടിൽ വീടിന് മുകളിലേക്ക് മൺതിട്ട ഇടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും ജീവഹാനി നേരിട്ടു.
മലപ്പുറത്ത് തോടുകളിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു. വണ്ടൂർ എറിയാട് തോട്ടിൽ ഒഴുക്കിൽപെട്ട് മൂന്ന് വയസ്സുകാരൻ അബ്ദുൽ മുഹൈനിയും, കൊണ്ടോട്ടി നീറാടിൽ നാലു വയസ്സുകാരൻ ആദം അയ്മനുമാണ് ദാരുണമായി മരിച്ചത്. വയനാട്ടിൽ പടിഞ്ഞാറത്തറയിൽ വെള്ളക്കെട്ടിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മാഞ്ഞൂർ സ്വദേശി ബെന്നി മരണപ്പെട്ടു. കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. കാണാതായ മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.
Story Summary
Heavy rains trigger landslides and flooding across Kerala, claiming eight lives and causing widespread destruction. An Orange Alert has been issued for 12 districts, with authorities urging high vigilance in hilly and coastal regions as rainfall is expected to ease by tomorrow.


