എലികളിലൂടെയും മറ്റ് കരണ്ടുതീനി വർഗ്ഗത്തിൽപ്പെട്ട ജീവികളിലൂടെയും മനുഷ്യരിലേക്ക് പകരുന്ന മാരകമായ വൈറസ് രോഗമാണിത്. ഇവയുടെ മൂത്രം, കാഷ്ഠം, ഉമിനീർ എന്നിവയിലൂടെയാണ് വൈറസ് പുറത്തെത്തുന്നത്. ഈ വിസർജ്യങ്ങൾ ഉണങ്ങിപ്പൊടിഞ്ഞ് വായുവിൽ കലരുകയും, ആ വായു മനുഷ്യർ ശ്വസിക്കുകയും ചെയ്യുമ്പോൾ വൈറസ് ശരീരത്തിലെത്തുന്നു. കൂടാതെ, വൈറസ് കലർന്ന പ്രതലങ്ങളിൽ സ്പർശിച്ച ശേഷം കൈകൾ കഴുകാതെ മൂക്കിലോ വായിലോ തൊടുന്നതും രോഗബാധയ്ക്ക് കാരണമാകും.(Hantavirus Symptoms Prevention And All You Need To Know)
വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ എട്ട് ആഴ്ചകൾക്കുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. ആദ്യഘട്ടത്തിൽ ശക്തമായ പനി, വിറയൽ, പേശിവേദന, തലവേദന, ക്ഷീണം എന്നിവയും, രണ്ടാംഘട്ടത്തിൽ വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയും അനുഭവപ്പെടാം. ശ്വാസകോശത്തിൽ ദ്രാവകം നിറയുക, കടുത്ത ശ്വാസതടസ്സം, ചുമ, രക്തസമ്മർദ്ദം താഴുക, വൃക്കകളുടെ പ്രവർത്തനം തകരാറിലാകുക എന്നിവ സംഭവിക്കാം.
നിലവിൽ ഹാന്റ വൈറസിന് പ്രത്യേക വാക്‌സിനുകളോ മരുന്നുകളോ ലഭ്യമല്ല. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നൽകുന്ന തീവ്രപരിചരണവും ഓക്‌സിജൻ പിന്തുണയും മാത്രമാണ് ഏക പോംവഴി. അതിനാൽ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എലികൾ വരാൻ സാധ്യതയുള്ള സ്റ്റോർ റൂമുകൾ, വെയർഹൗസുകൾ എന്നിവ വൃത്തിയാക്കുമ്പോൾ നിർബന്ധമായും മാസ്‌കും കൈയ്യുറയും ധരിക്കുക. അടച്ചിട്ടിരിക്കുന്ന മുറികൾ തുറക്കുമ്പോൾ ഉടൻ അകത്തേക്ക് പ്രവേശിക്കാതെ, അരമണിക്കൂറെങ്കിലും വായുസഞ്ചാരം ഉറപ്പാക്കുക. ഭക്ഷ്യവസ്തുക്കൾ എലികൾ തൊടാത്ത വിധം സുരക്ഷിതമായി അടച്ചു സൂക്ഷിക്കുക. എലികളെ വീട്ടിൽ നിന്നും പരിസരത്തുനിന്നും ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
Story Summary
Following the Hantavirus outbreak on the cruise ship MV Hondius, awareness about this rodent-borne virus is crucial. With no existing vaccine, early detection of symptoms like fever and respiratory distress, along with preventive measures like proper sanitation and rodent control, are the only ways to stay safe.

