ആലുവയിലെ ഗുണ്ടാ ആക്രമണം; രണ്ടുപേർ കൂടി പിടിയിൽ
കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ രണ്ട് പേര് കൂടി പിടിയിൽ. മുബാറക്, സിറാജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവര്‍ക്കും കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവരില്‍ നിന്നും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കേസിൽ സിറാജ്, സുനീര്‍, ഫൈസല്‍, കബീർ എന്നിവർ നേരത്തെ പിടിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതിൽ ചൊവ്വര സ്വദേശി കബീറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാള്‍ക്ക് കൃത്യത്തില്‍ നേരിട്ട് പങ്കില്ല.
ചൊവ്വാഴ്ച രാത്രി 10.30 ഓടെ ആലുവ ശ്രീമൂലനഗരത്തിലാണ് സംഭവം നടന്നത്. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
ആക്രമണത്തിൽ മറ്റ് നാല് പേർക്കും പരിക്കുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.