തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. സിബിഐ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്.(Gold smuggling, Customs officer gets 11 years in prison and fine)
ജി. റാണിമോൾ, സ്വർണം കടത്തിയ പൂന്തുറ സ്വദേശി സബീർ അബ്ദുൽ കരീം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഉദ്യോഗസ്ഥയ്ക്ക് 11 വർഷം കഠിനതടവും 1.4 ലക്ഷം രൂപ പിഴയും വിധിച്ചു. സബീർ അബ്ദുൽ കരീമിന് 7 വർഷം കഠിനതടവും 90,000 രൂപ പിഴയും ലഭിച്ചു.
2018 മാർച്ച് 10-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുബായിൽ നിന്ന് എത്തിയ സബീർ, കസ്റ്റംസ് പരിശോധനയ്ക്ക് മുമ്പായി ഒരു കിലോ സ്വർണം ഉദ്യോഗസ്ഥയെ ഏൽപ്പിച്ചു. ഇവർ ഈ സ്വർണം കസ്റ്റംസ് വലയത്തിന് പുറത്തെത്തിച്ച് സബീറിന് തിരികെ നൽകുന്നതിനിടെ കസ്റ്റംസ് സൂപ്രണ്ട് ഇരുവരെയും പിടികൂടുകയായിരുന്നു.

