തിരുവനന്തപുരം: സംസ്ഥാനത്ത് ലോൺ ആപ്പുകളുടെ ഭീഷണി ഭയാനകമായ രീതിയിൽ വർദ്ധിക്കുന്നതായി കേരള പൊലീസിന്റെ റിപ്പോർട്ട്. അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പുകളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമുണ്ടെന്ന് പൊലീസ് വിലയിരുത്തുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് മാത്രം ഇത്തരം തട്ടിപ്പ് സംഘങ്ങൾ 70 കോടി രൂപ കൈക്കലാക്കിയതായാണ് ഞെട്ടിക്കുന്ന വിവരം.(Loan app scam, 70 crores defrauded from Kerala in three years)
തട്ടിപ്പിന് ഇരയാകുന്നവരിൽ അഞ്ചിൽ ഒന്ന് വീട്ടമ്മമാരാണ്. സൈബർ വിഭാഗത്തെ സഹായത്തിനായി സമീപിക്കുന്നവരിൽ 20 ശതമാനം പേർ മാത്രമാണ് ഔദ്യോഗികമായി കേസ് നൽകാൻ തയ്യാറാകുന്നത്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നത്. പണമിടപാടുകൾ പ്രധാനമായും നടക്കുന്നത് ബിഹാർ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോൺ ആപ്പുകളുടെ കെണികളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ ഓപ്പറേഷൻസ് ചുമതലയുള്ള എഡിജിപി മുന്നറിയിപ്പ് നൽകി. വളരെ എളുപ്പത്തിൽ പണം നൽകാൻ ആളുകൾ തയ്യാറായി നിൽക്കുകയാണ്. എന്നാൽ തിരിച്ചടവിന് പത്തിരട്ടിയും പതിനഞ്ചിരട്ടിയുമാണ് ഇവർ ആവശ്യപ്പെടുന്നത്. പണം അടച്ചില്ലെങ്കിൽ മാനം പണയം വെക്കേണ്ടി വരുന്ന സാഹചര്യമാണ് ഇവർ ഉണ്ടാക്കുന്നത്. ആർബിഐയുടെ അംഗീകാരമുള്ള ബാങ്കുകളിൽ നിന്ന് മാത്രമേ വായ്പ എടുക്കാവൂ എന്ന് ഓരോരുത്തരും തീരുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

