തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് കേരളം നടുങ്ങിയ പുറ്റിങ്ങൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്കിടയിലാണ് തൃശൂർ മുണ്ടത്തിക്കോട് വീണ്ടും ഒരു വെടിക്കെട്ട് ദുരന്തം ആവർത്തിച്ചിരിക്കുന്നത്. കേരള ചരിത്രത്തിലെ കറുത്ത അധ്യായങ്ങളായ പ്രധാന വെടിക്കെട്ട് അപകടങ്ങളെക്കുറിച്ച് അറിയാം.(From Puttingal to Mundathikode, The fireworks disasters that brought Kerala to tears)
പുറ്റിങ്ങൽ ദുരന്തം (2016)
കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തങ്ങളിൽ ഒന്നായിരുന്നു 2016 ഏപ്രിൽ 10-ന് കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായത്. 110 പേർ കത്തിയെരിഞ്ഞു. പരിക്കേറ്റവർ 656 പേർ ആണ്. സ്ഫോടനത്തിന്റെ പ്രകമ്പനത്തിൽ കിലോമീറ്ററുകൾ ദൂരെയുള്ള കെട്ടിടങ്ങൾ വരെ തകർന്നു. രണ്ടരക്കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ അന്നുണ്ടായി.
2024 ഒക്ടോബർ 28-ന് നടന്ന നീലേശ്വരം വീരർകാവ് വെടിക്കെട്ട് അപകടത്തിൽ 6 പേർ മരിക്കുകയും 154 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2008-ലും 2016-ലും മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് അപകടങ്ങൾ ഉണ്ടായി. 2016-ൽ നടന്ന സ്ഫോടനത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. മുണ്ടത്തിക്കോട്ടുണ്ടായ അപകടത്തിന് സമാനമായ സ്ഫോടനം 2006 മെയ് നാലിനും തൃശൂർ പൂരത്തിന് മുന്നോടിയായുള്ള നിർമ്മാണത്തിനിടെ നടന്നിരുന്നു. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കോപ്പ് നിർമ്മാണശാലയിലുണ്ടായ ആ സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു.

