ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അതിർത്തി മേഖലകളിലും കശ്മീർ താഴ്‌വരയിലും പരിശോധനകളും പട്രോളിംഗും ശക്തമാക്കി. പുൽവാമ, കുൽഗാം, അനന്ത്നാഗ് തുടങ്ങിയ ഇടങ്ങളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിപുലമായ തിരച്ചിൽ പ്രവർത്തനങ്ങളാണ് നടക്കുന്നത്.(Jammu and Kashmir on high alert on seventh anniversary of Article 370 abrogation)
ജമ്മു മേഖലയിലെ കത്വ, സാംബ, അഖ്‌നൂർ തുടങ്ങിയ അന്താരാഷ്ട്ര അതിർത്തികളിൽ നുഴഞ്ഞുകയറ്റ സാധ്യത മുന്നിൽക്കണ്ട് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൂഞ്ച് ജില്ലയിലെ സൂരൻകോട്ട് വനമേഖലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഭീകരരെ കണ്ടതിനെ തുടർന്ന് രാഷ്ട്രീയ റൈഫിൾസും പൊലീസും ചേർന്ന് പരിശോധന ഊർജിതമാക്കി.
അതിനിടെ, കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് താഴ്‌വരയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ. ഓഗസ്റ്റ് 5 കറുത്ത ദിനമായി ആചരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. കശ്മീരിന്റെ സംസ്ഥാന പദവിയും ഭൂമി, തൊഴിൽ സുരക്ഷാ അവകാശങ്ങളും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.
ജില്ലാ തലങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്താൻ പി.ഡി.പി അധ്യക്ഷ മെഹബൂബ മുഫ്തി പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി. മുൻകൂട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നും ജമ്മു കശ്മീരിന് സംസ്ഥാന പദവി ഉടൻ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ഭരണകക്ഷിയായ നാഷണൽ കോൺഫറൻസും ജന്തർ മന്ദിറിലെ പ്രതിഷേധത്തിന് ശേഷം പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
Story Summary
Jammu and Kashmir has been put on high alert ahead of the seventh anniversary of Article 370 abrogation. Security forces have intensified anti-terror operations while opposition parties including PDP and Congress prepare for widespread protests demanding the restoration of statehood.


