കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ബംഗാളിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ തൃണമൂൽ കോൺഗ്രസ്. ഈ നീക്കം വോട്ടർമാരെ സ്വാധീനിക്കാനാണെന്നും പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ആരോപിച്ച് ഡെറിക് ഒബ്രയാൻ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.(Special train to influence voters, TMC approaches Election Commission against the Union Government )
ഇന്ത്യൻ റെയിൽവേ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി റെയിൽവേയെ ഉപയോഗിക്കുന്നത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്ന് ഡെറിക് ഒബ്രയാൻ കത്തിൽ ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ സൂറത്ത്, ഒഡീഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ബംഗാളിലേക്ക് പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഈ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കിടയിൽ ബിജെപിക്ക് വോട്ട് ചെയ്യാനും തൃണമൂലിനെതിരെയും വ്യാപക പ്രചാരണം നടക്കുന്നുണ്ടെന്നും പാർട്ടി ആരോപിക്കുന്നു.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തി വോട്ടർമാരെ നാട്ടിലെത്തിക്കുന്നത് ബിജെപിക്ക് അനുകൂലമായ തന്ത്രത്തിന്റെ ഭാഗമാണെന്ന് ടിഎംസി ആരോപിച്ചു.

