വയനാട്ടിൽ കർഷകനെ കൊന്ന കാട്ടാനയെ പിടികൂടാൻ മുന്നൊരുക്കങ്ങളുമായി വനംവകുപ്പ്
![trrtrt](https://timeskerala.com/static/c1e/client/91214/uploaded/251ddccb175bb18ecf8ba27dcca4b756.png)
വയനാട്ടിൽ കർഷകനെ കൊന്ന കാട്ടാനയെ ശാന്തമാക്കാനും പിടികൂടാനും വൻ മുന്നൊരുക്കങ്ങളുമായി വനംവകുപ്പ്. ആനയെ പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് ഉത്തരവ്. രണ്ട് കുംകി ആനകൾ സ്ഥലത്തെത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ, നിലവിൽ ട്രാൻക്വിലൈസർ ഡാർട്ട് പ്രയോഗിക്കാവുന്ന സ്ഥലത്തല്ല ആന ഉള്ളത്. മലമുകളിൽ നിൽക്കുന്ന ആനയെ താഴെയിറക്കിയാൽ മാത്രമേ വെടിവെക്കാൻ കഴിയൂ. അതിനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.ഇന്ന് രാവിലെ ഏഴരയോടെ വീട്ടുമുറ്റത്ത് കർഷകനും ഡ്രൈവറുമായ അജീഷിനെ കാട്ടാന ചവിട്ടിക്കൊന്നു. ആനയെ കണ്ട അജീഷ് സമീപത്തെ വീട്ടിലേക്ക് ഓടിയെങ്കിലും പിന്നാലെയെത്തിയ ആന ചവിട്ടിക്കൊന്നു. വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കർഷകൻ്റെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചതോടെ ആനയെ ശാന്തനാക്കാൻ വനംവകുപ്പ് ഉത്തരവിട്ടു.അതേസമയം അജീഷിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചു. അജീഷിൻ്റെ ഭാര്യക്ക് സ്ഥിരം ജോലി നൽകാനും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. നഷ്ടപരിഹാരത്തുക തിങ്കളാഴ്ച അജീഷിൻ്റെ കുടുംബത്തിന് കൈമാറും. അജീഷിൻ്റെ മക്കളുടെ ഉന്നത വിദ്യാഭ്യാസച്ചെലവ് സർക്കാർ വഹിക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. കുടുംബത്തിൻ്റെ കടം എഴുതിത്തള്ളുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ അനുകൂല പരിഗണന ലഭിക്കും.