Times Kerala

 വിദ്യാഭ്യാസവും തൊഴിലും മർകസിന്റെ പരിഗണനകളിൽ പ്രധാനം: കാന്തപുരം

 
 വിദ്യാഭ്യാസവും തൊഴിലും മർകസിന്റെ പരിഗണനകളിൽ പ്രധാനം: കാന്തപുരം
 കോഴിക്കോട്: ജനങ്ങൾക്ക് ഉപകാരപ്രദമായ വിദ്യാഭ്യാസം നൽകുന്നതും തൊഴിൽ നൽകുന്നതും മർകസിന്റെ പരിഗണനാ വിഷയങ്ങളിൽ പ്രധാനമാണെന്ന് സ്ഥാപകൻ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസ് തൊഴിൽദാന പദ്ധതി പ്രകാരം വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസവും തൊഴിലും സ്പർശിച്ചുകൊണ്ടാണ് മർകസ് പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകുന്നത്. സമൂഹത്തിന്റെ സുസ്ഥിരമായ വികസനത്തിനും മനുഷ്യരുടെ സ്ഥായിയായ വിജയത്തിനും ഇവരണ്ടും ആവശ്യമാണ്. ഇവരണ്ടും ഇല്ലാതെയാവുമ്പോഴാണ് സമൂഹത്തിൽ അധാർമിക പ്രവണതകൾ വർധിക്കുന്നത്. ഈ യാഥാർഥ്യം തിരിച്ചറിഞ്ഞാണ് വിദ്യാഭ്യാസം നൽകിയതിന് ശേഷം പതിനായിരത്തോളം പേർക്ക് തൊഴിൽ ദാന പദ്ധതി പ്രകാരം വിവിധ കമ്പനികളിൽ മർകസ് തൊഴിൽ ലഭ്യാമാക്കിയത് -കാന്തപുരം പറഞ്ഞു. തൊഴിൽ ദാന പദ്ധതി പ്രകാരം ആയിരക്കണക്കിന് സാധാരണ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താനും കേരളത്തിന്റെ സമ്പദ്ഘടനയിലും വികസനത്തിലും സംഭാവന ചെയ്യാനും സാധിച്ചിട്ടുണ്ട്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി കാന്തപുരം അധ്യക്ഷത വഹിച്ചു. സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ പദ്ധതിയവതരിപ്പിച്ചു. ഗുണഭോക്താക്കൾ നടപ്പിലാക്കിയ 'മർകസ് കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം ശറഫുദ്ദീൻ കൊടുവള്ളി കാന്തപുരം ഉസ്താദിന്  വിഹിതം നൽകി നിർവഹിച്ചു. മർകസ് മുഖേന വിവിധ രാജ്യങ്ങളിൽ ജോലി നേടിയ ഉദ്യോഗാർഥികളെ ഒരുമിപ്പിച്ച് കൂട്ടായ്മ വിപുലീകരിക്കാൻ തീരുമാനിക്കുകയും ഇതിനായി അഡ്‌ഹോക്ക് കമ്മിറ്റി നിലവിൽ വരികയും ചെയ്തു. വിഎം റശീദ് സഖാഫി, റശീദ് പുന്നശ്ശേരി, ഡോ. നാസർ കുന്നുമ്മൽ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം സംസാരിച്ചു.

Related Topics

Share this story