എട്ട് പേരെ കടിച്ച നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു, നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചു
![ggfd](https://timeskerala.com/static/c1e/client/91214/uploaded/5a1ca59527a87d37972a2ce1769e3a29.png)
മൂവാറ്റുപുഴയിൽ എട്ട് പേരെ കടിച്ച വളർത്തുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. പ്രസ്തുത നായ ഇന്നലെ ചത്തിരുന്നു, പോസ്റ്റ്‌മോർട്ടത്തിന് ശേഷം പേവിഷ ബാധ സ്ഥിരീകരിച്ചു. സംഭവത്തിൽ തുടർനടപടി സ്വീകരിക്കാൻ മൂവാറ്റുപുഴ നഗരസഭ അടിയന്തര കൗൺസിൽ യോഗം വിളിച്ചു. നായ്ക്കളുടെ ആക്രമണം നടന്ന സ്ഥലങ്ങളിൽ നായ്ക്കളെ നിരീക്ഷിക്കും. തെരുവ് നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നത് പരിശോധിക്കുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ആറിന് പ്രദേശത്തെ തെരുവ് നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കും. ഇതിനായി കോട്ടയത്ത് നിന്ന് പ്രത്യേക സംഘം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ആക്രമണത്തെ തുടർന്ന് മുനിസിപ്പൽ വളപ്പിലെ ഇരുമ്പ് കൂട്ടിൽ അടച്ചിരുന്ന നായ ഞായറാഴ്ച ഉച്ചയോടെ ചത്തു. വ്യാഴാഴ്ച നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് പ്രദേശങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്. ആട്, പശു, കുട്ടികൾ ഉൾപ്പെടെയുള്ള വഴിയാത്രക്കാർ എന്നിവരെയാണ് നായ ആക്രമിച്ചത്.ഇവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കടിയേറ്റ എട്ട് പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. കോട്ടയത്തുനിന്നെത്തിയ ഡി.ജയകുമാറിൻ്റെ നേതൃത്വത്തിൽ നായയെ പിടികൂടി ഇരുമ്പുകൂട്ടിലിട്ടു നഗരസഭാ വളപ്പിൽ പത്തുദിവസത്തോളം നിരീക്ഷണത്തിലാക്കി. നായയ്ക്ക് എലിപ്പനി പ്രതിരോധ കുത്തിവയ്പ് നൽകാത്തതിനാൽ ഉടമയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.