തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട ചരിത്രപരമായ തകർച്ചയ്ക്ക് പിന്നാലെ കനത്ത പരിശോധനയ്‌ക്കൊരുങ്ങി സിപിഎം. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പരാജയകാരണങ്ങൾ ഇഴകീറി പരിശോധിക്കും. വോട്ടെണ്ണൽ കഴിഞ്ഞിട്ടും പിണറായി വിജയൻ മാധ്യമങ്ങളെ കാണാൻ തയ്യാറായിട്ടില്ല.(CPM State Secretariat Meeting Kerala Election Defeat Analysis Pinarayi Vijayan)
ന്യൂനപക്ഷ വോട്ടുകളുടെ ഇടത് വിരുദ്ധ ഏകീകരണം മുൻകൂട്ടി കാണുന്നതിൽ പാർട്ടിക്കേറ്റ വീഴ്ചയാകും പ്രധാനമായും ചർച്ച ചെയ്യപ്പെടുക. പാർട്ടി കോട്ടകളിലുണ്ടായ വോട്ട് ചോർച്ചയും കണ്ണൂരിലെ ഉൾപാർട്ടി പ്രശ്നങ്ങളും യോഗത്തിൽ ഗൗരവകരമായി പരിശോധിക്കും. നേതൃത്വത്തിന്റെ നയപരമായ പാളിച്ചകൾക്കെതിരെ സെക്രട്ടേറിയറ്റിൽ വിമർശനമുയരാൻ സാധ്യതയുണ്ട്.
കണ്ണൂരിലെ വസതിയിലിരുന്നാണ് പിണറായി വിജയൻ തന്റെ രാജിക്കത്ത് ദൂതൻ വഴി രാജ്ഭവനിലേക്ക് അയച്ചത്. രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണപക്ഷത്തിന് 100-ലധികം സീറ്റുകൾ ലഭിച്ച സാഹചര്യത്തിൽ കരുത്തനായ ഒരു പ്രതിപക്ഷ നേതാവിനെ കണ്ടെത്തുക എന്ന വെല്ലുവിളിയും സിപിഎമ്മിന് മുന്നിലുണ്ട്. പിണറായി വിജയൻ ഈ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാകാത്ത പക്ഷം, കെ.എൻ. ബാലഗോപാലിനെ മുൻനിർത്തി സഭയിൽ പോരാട്ടം നയിക്കാനാണ് നിലവിലെ നീക്കം.
Story Summary
The CPM State Secretariat will meet tomorrow to analyze the heavy defeat in the Kerala Assembly elections, focusing on minority consolidation and internal party issues. Having submitted his resignation through a messenger, Pinarayi Vijayan remains silent while the party considers KN Balagopal for the Opposition Leader role.

