അഞ്ചര പവൻ മോഷ്ടിച്ച കുട്ടികളും വിൽക്കാൻ സഹായിച്ച യുവാക്കളും പിടിയിൽ
വർക്കല: അഞ്ചര പവൻ മോഷ്ടിച്ച കുട്ടികളും വിൽപനക്ക് സഹായിച്ച യുവാക്കളും പിടിയിൽ. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിലെ ലോക്കറിൽനിന്ന് സ്വർണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരായ കുട്ടികളെ ജുവനൈൽ ബോർഡിന് മുന്നിലും മോഷണ സ്വർണം പണയംവെക്കാനും വിൽക്കാനും സഹായിച്ച ഇടവ ചെമ്പകത്തിൻമൂട് അൽ അഫ്ന ഹൗസിൽ അഫ്സൽ (19), ഹരിഹരപുരം പാലവിള ഹൗസിൽ ജിതിൻ (20) എന്നിവരെ വർക്കല കോടതിയിലും ഹാജരാക്കി. കേസെടുത്ത പൊലീസ് കൂട്ടുകാരോട് കാര്യങ്ങൾ ചോദിച്ചെങ്കിലും സമർഥമായി മറച്ചുപിടിക്കുകയും ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ കുട്ടികൾ കാര്യങ്ങൾ പൊലീസിനോട് വിവരിക്കുകയുമായിരുന്നു. മോഷ്ടിച്ച സ്വർണം അഫ്സലിന്റെയും ജിതിന്റെയും സഹായത്തോടെ പണയം വെക്കുകയും പിന്നീട് പണയത്തിൽ നിന്നെടുത്ത് വിൽക്കുകയുമായിരുന്നെന്നുമുള്ള വിവരങ്ങൾ കുട്ടികൾ പൊലീസിനോട് പറഞ്ഞു. തുടർന്നാണ് യുവാക്കൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത ശേഷമാണ് വിൽപന നടത്തിയ സ്വർണവും കണ്ടെടുത്തത്.
ഇടവ മകം വീട്ടിൽ ഷീജയുടെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്. കഴിഞ്ഞ മാർച്ച് 11ന് ആണ് മോഷണം നടന്നത്. എന്നാൽ ഏപ്രിൽ 10നാണ് തന്റെ അലമാരയിലെ ലോക്കറിലിരുന്ന സ്വർണം നഷ്ടപ്പെട്ടത് ഷീജ അറിയുന്നത്.
ഒമ്പതാം ക്ലാസുകാരനായ മകന്റെ കൂട്ടുകാർ പതിവായി വീട്ടിൽ വന്നു പോകാറുണ്ടായാരുന്നത്രേ. ഒരു ദിവസം വീട്ടിലെത്തിയ കൂട്ടുകാർ അലമാര തുറക്കുകയും ലോക്കറിലിരുന്ന സ്വർണം എടുത്തുനോക്കിയതായും മകനിൽനിന്നറിഞ്ഞ ഷീജ ഈ വിവരം ഉൾപ്പെടെ അയിരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.