“ഭാരത് അരി വിതരണം; ലക്ഷ്യം തെരഞ്ഞെടുപ്പ്”; ഫെഡറല്‍ തത്വങ്ങൾക്കുനേരെയുള്ള കടന്നാക്രമണമെന്ന് ജിആര്‍ അനില്‍
ഭാരത് അരി വിതരണം ഫെഡറല്‍ തത്വങ്ങളുടെ നേരെയുള്ള കടന്നാക്രമണമെന്ന് വിമർശിച്ച് മന്ത്രി ജിആര്‍ അനില്‍. സംസ്ഥാനത്തിന്‍റെ പൊതുവിതരണ സമ്പ്രദായത്തെ പൂർണമായും അട്ടിമറിച്ച് കേന്ദ്ര സർക്കാരിന്‍റെ ഏജന്‍സികള്‍ മുഖേനയാണ് ഭാരത് അരിയുടെ വിതരണത്തിനുള്ള നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പാണ് ഇതിന്‍റെ ലക്ഷ്യമെന്നും മന്ത്രി വിമർശനം ഉന്നയിച്ചു. ഭാരത് അരി വിതരണത്തിനെതിരെ പ്രതിഷേധവുമായി വീണ്ടും കേന്ദ്രത്തെ സമീപിക്കാനാണ് സർക്കാറിന്റെ നീക്കം.
സംസ്ഥാനത്തെ റേഷൻ കട വഴി നാല് രൂപയ്ക്ക് നീല കാര്‍ഡുകാര്‍ക്കും 10.90 പൈസയ്ക്ക് വെള്ള കാർഡുകാർക്കും നൽകുന്ന ചാക്കരി. ഈ അരി തന്നെയാണ് ഇപ്പോൾ സപ്ലൈകോ വഴി 25 രൂപ നിരക്കില്‍ സർക്കാർ നൽകുന്നതും. അതാണ് 29 രൂപയ്ക്ക് തെരഞ്ഞടുത്ത 500 പോയിന്‍റുകളിലൂടെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്ന ഭാരത് അരി. അതും സപ്ലൈകോ വഴിയുള്ള വിതരണം ഇല്ലാതാക്കിയുള്ള ഈ നീക്കം തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കാൻ എന്നതാണ് സത്യം. സംസ്ഥാനത്ത് 14,250 കേന്ദ്രങ്ങളില്‍ റേഷന്‍ കടകളുണ്ട്. രാജ്യത്ത് ഭക്ഷ്യഭദ്രത ഉറപ്പുവരുത്താനാണ് എന്‍എഫ്എസ്എ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന റേഷകടകളിലൂടെയാണ് ഭക്ഷ്യധാന്യം നൽകേണ്ടതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.