വധശ്രമം: മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവ്
Jan 31, 2024, 19:11 IST
ചാവക്കാട്: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർക്ക് ഏഴര വർഷം കഠിനതടവും 35,000 രൂപ പിഴയും. വാടാനപ്പള്ളി ബീച്ച് ഫസൽ നഗർ കാട്ടുപറമ്പിൽ സൈമണിന്റെ മകൻ സൈമോനെ (28) വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ. വാടാനപ്പള്ളി ബീച്ച് പടിയത്ത് വീട്ടിൽ ബിൻഷാദ് (36), അമ്പലത്ത് വീട്ടിൽ ഷിഹാബ് (23), കുന്തറവീട്ടിൽ അനീഷ് (25) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ശിക്ഷിച്ചത്. കേസിലെ നാലാം പ്രതി അൽത്താഫ് ഇപ്പോഴും ഒളിവിലാണ്.
2020 ഡിസംബർ 11ന് പുലർച്ചെ 5.30നാണ് സംഭവം നടന്നത്. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന സൈമോനെ പ്രതികളായ അൽത്താഫ്, അനീഷ് എന്നിവർ ചേർന്ന് വഞ്ചിയിൽ മീൻ പിടിക്കാൻ വിളിച്ചുണർത്തി ഫസൽ നഗർ റോഡിലൂടെ ബീച്ചിലേക്ക് നടന്നു പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ സൈമോന്റെ ഇരുകാലുകളിലെയും എല്ലുകൾ ഒടിയുകയും തുടയിൽ കത്തികൊണ്ട് കുത്തേറ്റ് ആഴത്തിൽ മുറിവുണ്ടാകുകയും ചെയ്തു.ദൃക്സാക്ഷികളില്ലാത്ത കേസിൽ പരിക്കുപറ്റിയ സൈമോന്റെ മൊഴിയുടെ അടിസ്ഥാനത്തിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ ശിക്ഷിച്ചത്.