എപിപി അനീഷ്യ ജീവനൊടുക്കിയ സംഭവം: രണ്ട് പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പരവൂര്‍ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് പേർക്ക് സസ്പെൻഷൻ. കൊല്ലം പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുള്‍ ജലീല്‍, പരവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ആര്. ശ്യാംകൃഷ്ണ എന്നിവരെയാണ് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ആരോപണ വിധേയരായ രണ്ടുപേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കുകയായിരുന്നു. കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനും കൈമാറി. അസിസ്റ്റന്റ് കമ്മീഷണറുടെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. അനീഷ്യയുടെ ഡയറിക്കുറിപ്പിലെയും ശബ്ദരേഖയിലെയും ആരോപണങ്ങളെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തും.