അച്ഛനും മകള്‍ക്കും മര്‍ദനമേറ്റ സംഭവം; കെഎസ്ആര്‍ടിസിക്കു നല്‍കുന്ന പരസ്യം പിന്‍വലിച്ച് ജൂവലറി ഉടമ
Sep 23, 2022, 11:37 IST
തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാർ അച്ഛനെയും മകളെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്, കെ.എസ്.ആര്‍.ടി.സി.ക്കു നല്‍കിയിരുന്ന പരസ്യം പിന്‍വലിച്ചതായി കോട്ടയം അച്ചായന്‍സ് ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോണി വര്‍ക്കിച്ചന്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.പൊതുമേഖലാസ്ഥാപനമായ കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് ഇത്തരം പെരുമാറ്റമല്ല ജനം ആഗ്രഹിക്കുന്നത്. കുറ്റക്കാരായ ജീവനക്കാര്‍ മാപ്പുപറയണമെന്നും ടോണി വര്‍ക്കിച്ചന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രതിമാസം നല്‍കിയിരുന്ന 1.86 ലക്ഷം രൂപയുടെ പരസ്യമാണ് പിന്‍വലിച്ചത്. ഇതുസംബന്ധിച്ച് എം.ഡി.ക്ക് കത്ത് നല്‍കി. മര്‍ദനമേറ്റ കുച്ചപ്പുറം സ്വദേശി പ്രേമനന്റെ മകള്‍ രേഷ്മയ്ക്ക് മൂന്നുവര്‍ഷത്തെ യാത്രാച്ചെലവിനായി 50,000 രൂപയുടെ ചെക്ക് നല്‍കി.