മഴക്കെടുതി: കോട്ടയം ജില്ലയിൽ 49.05 ലക്ഷത്തിന്റെ കൃഷിനാശമെന്ന് പ്രാഥമിക കണക്ക്
Aug 4, 2022, 20:20 IST
കോട്ടയം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ 49.05 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക കണക്ക്. 113.38 ഹെക്ടർ സ്ഥലത്ത് കൃഷി നാശമുണ്ടായി. ജൂലൈ 28 മുതൽ ഓഗസ്റ്റ് മൂന്നു വരെയുള്ള പ്രാഥമിക കണക്കാണിത്. 401 കർഷകർക്ക് നഷ്ടമുണ്ടായി. ഈരാറ്റുപേട്ടയിലാണ് ഏറ്റവുമധികം കൃഷി നാശം ഉണ്ടായത് 107.82 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചതായാണ് വിലയിരുത്തൽ. 36.89 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയത്.ഏറ്റുമാനൂരിൽ 3.06 ഹെക്ടറിലും കാഞ്ഞിരപ്പള്ളി-1.81 ഹെക്ടർ, മാടപ്പള്ളി-0.04, പാലാ- 0.09, ഉഴവൂർ-0.56 എന്നിങ്ങനെയാണ് നാശം. വാഴകൃഷിയാണ് ഏറ്റവുമധികം നശിച്ചത്. 2000 കുലച്ച വാഴകളും 1590 കുലയ്ക്കാത്ത വാഴകളും നശിച്ചു. 18.36 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.ജാതികൃഷിയിൽ 12.46 ലക്ഷം രൂപയുടെ നാശം കണക്കാക്കി. 364 ജാതിമരങ്ങൾ നശിച്ചു. ടാപ്പു ചെയ്യുന്ന 195 റബർ മരങ്ങളും ടാപ്പു ചെയ്യാത്ത 353 മരങ്ങളും നശിച്ചു. 9.99 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കി.കുരുമുളക് – 3.38 ലക്ഷം, കവുങ്ങ് – 1.31 ലക്ഷം, പച്ചക്കറി – 1.31 ലക്ഷം, കൊക്കോ – 0.07, കാപ്പി – 0.16, തെങ്ങ് – 0.45, കപ്പ – 0.27 ലക്ഷം എന്നിങ്ങനെയാണ് മറ്റു വിളകൾക്കുള്ള നഷ്ടം.