Times Kerala

 പ്രളയത്തെ അതിജീവിക്കാൻ മാതൃകയായി പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ

 
 പ്രളയത്തെ അതിജീവിക്കാൻ മാതൃകയായി പറമ്പുകര ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ
 

കോട്ടയം: ജില്ലയിലെ മണർകാട് പഞ്ചായത്തിലെ പറമ്പുകര സബ് സെന്റർ, ഹെൽത്ത് ആന്റ് വെൽനസ് സെന്ററായി മാറുന്നതോടെ മറ്റൊരു മാതൃക കൂടിയായി മാറുകയാണ്. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകുന്നതാണ് ഈ കെട്ടിടം. 2018ലെ വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ച ആശുപത്രിയാണ് 50 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമ്മിച്ചത്. സ്ഥിരമായി വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലമായതിനാൽ അതിനെ അതിജീവിക്കാൻ കഴിയുന്ന മുൻകരുതലോടെയാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. എല്ലാ വർഷവും മഴക്കാലത്ത് ആശുപത്രിയിൽ വെള്ളം കയറുന്നത് കാരണം ഈ കേന്ദ്രം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നില്ല. 2018ലെ പ്രളയത്തിൽ മുൻവർഷത്തേക്കാൾ 2 മീറ്റർ ഉയരത്തിൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം മുങ്ങി. കെട്ടിടത്തിന്റെ സൂപ്പർ സ്ട്രക്ച്ചറിൽ വിള്ളലുകൾ വീണതോടെ ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയായി.

സമാനമായ രീതിയിൽ വെള്ളപ്പൊക്കമുണ്ടായാൽ അതിജീവിക്കുന്ന തരത്തിലാണ് 2637 സ്‌ക്വയർഫിറ്റ് വിസ്തൃതിയിൽ പുതിയ കെട്ടിടം നിർമിച്ചത്. താഴത്തെ നില തൂണുകളാൽ ഉയർത്തി ഭിന്നശേഷിയുള്ളവർക്ക് കൂടി സഹായകരമായി റാമ്പ് സഹിതം ആണ് ഒന്നാമത്തെ നിലയിൽ ഹെൽത്ത് & വെൽനസ് സെന്റർ പൂർത്തീകരിച്ചിരിക്കുന്നത്. ഈ സ്ഥാപനത്തിൽ രജിസ്ട്രേഷൻ ഏരിയ, കാത്തിരിപ്പ് കേന്ദ്രം, പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രം, ഓഫീസ്, ക്ലിനിക്ക്, കുടുംബാസൂത്രണ മുറി, പബ്ലിക്ക് ഹെൽത്ത് നഴ്സിങ് സ്റ്റേഷൻ, മുലയൂട്ടൽ മുറി, ജീവനക്കാർക്കും രോഗികൾക്കുമായി പ്രത്യേകം ശുചിമുറി എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പറമ്പുകര ഹെൽത്ത് ആന്റ് വെൽനസ് സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 24 ശനിയാഴ്ച വൈകിട്ടു നാലിന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. ഇതിനോടൊപ്പം ജില്ലയിൽ പൂർത്തിയായ 5 ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.

Related Topics

Share this story