നയന മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് നയനയ്ക്ക് ക്രൂരമര്‍ദനമേറ്റു; സുഹൃത്തിന്റെ നിർണായക മൊഴി പുറത്ത്
Jan 25, 2023, 23:10 IST
തിരുവനന്തപുരം: യുവസംവിധായക നയനാ സൂര്യന്റെ ദുരൂഹമരണത്തിൽ നിര്‍ണായകവും ഞെട്ടിക്കുന്നതുമായ മൊഴി ക്രൈംബ്രാഞ്ചിനുലഭിച്ചതായി റിപ്പോർട്ട്. മരണത്തിന് ഒരാഴ്ച മുന്‍പ് നയനയ്ക്കു മര്‍ദനമേറ്റിരുന്നതായും ഫോണിലൂടെ നിരന്തരം ഭീഷണിയുണ്ടായിരുന്നതായും സുഹൃത്ത് അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകി. മര്‍ദിച്ചയാളുടെ പേരുവിവരങ്ങളും സുഹൃത്ത് മൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നയനയുടെ മരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ് ഈ വെളിപ്പെടുത്തല്‍. അന്വേഷണപരിധിയില്‍ വരാന്‍ സാധ്യതയില്ലാതിരുന്ന ഈ അജ്ഞാതസുഹൃത്ത് ക്രൈംബ്രാഞ്ചിനോട് അങ്ങോട്ടാവശ്യപ്പെട്ടാണ് മൊഴിനല്‍കാന്‍ സന്നദ്ധമായത്.നയനയുടെ താമസസ്ഥലത്തിനടുത്തു താമസിച്ചിരുന്ന ഈ സുഹൃത്ത് ഒരു ദിവസം നയനയുടെ മുഖത്ത് അടിയേറ്റു നീലിച്ചതിന്റെ പാട് കണ്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍, ഒരുവശം ചരിഞ്ഞുകിടന്നപ്പോള്‍ സംഭവിച്ചതാണെന്നു പറഞ്ഞ് നയന ഒഴിഞ്ഞുമാറി. അടുത്ത ദിവസം ഒരുമിച്ചുള്ള സായാഹ്നനടത്തത്തിനിടെ, തന്നെ ഒരാള്‍ മര്‍ദിച്ചതാണെന്ന് നയന വെളിപ്പെടുത്തി. മര്‍ദിച്ചയാളുടെ പേരും പറഞ്ഞു. നയന താമസിച്ചിരുന്ന വീട്ടിലെത്തിയായിരുന്നു മര്‍ദനമെന്നും തന്നോട് പറഞ്ഞിരുന്നതായി സുഹൃത്തിന്റെ മൊഴിയിൽ പറയുന്നു. അതേസമയം, സ്വത്തോ പണമിടപാടോ ആയി ബന്ധപ്പെട്ടായിരുന്നു നയനയ്ക്കുനേരേയുണ്ടായ ആക്രമണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.