കൊച്ചിയില്‍ നടുറോഡിൽ പട്ടാപ്പകൽ യുവതിയുടെ കഴുത്തറുത്തു; വിസയെ ചൊല്ലിയുള്ള തർക്കമെന്ന് സൂചന; യുവതി ഗുരുതരാവസ്ഥയില്‍
Jan 24, 2023, 13:39 IST
എറണാകുളം: കൊച്ചി നഗര മധ്യത്തിൽ പട്ടാപ്പകൽ യുവതിയുടെ കഴുത്തറുത്തു. രവിപുരത്തെ റെയ്‌സ് ട്രാവല്‍ ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെയാണ് ഇടപാടുകാരൻ അക്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോട് കൂടിയാണ് ആക്രമണം നടന്നത്. കഴുത്തിന് മുറിവേറ്റ തൊടുപുഴ സ്വദേശിനി സൂര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പള്ളുരുത്തി സ്വദേശി ജോളി ജെയിംസാണ് യുവതിയുടെ കഴുത്തറുത്തത്.ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു വരികയാണ്. അക്രമം നേരിട്ടയുടനെ രക്തമൊഴുകുന്ന നിലയിൽ യുവതി സമീപത്തെ സാഫ്‌റോണ്‍ എന്ന ഹോട്ടലിലേക്ക് ഓടിക്കയറി. യുവതിയുടെ ദേഹത്തും വസ്ത്രത്തിലും നിറയെ രക്തമായിരുന്നു. ആ സമയം ഇവിടെയെത്തിയ സി ഐയുടെ വാഹനത്തില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചു. മെഡിക്കല്‍ ട്രസ്റ്റിലേക്ക് യുവതിയെ മാറ്റിയിട്ടുണ്ട്.യുവതിയുടെ കഴുത്തറുത്ത ജോളി കൂസലില്ലാതെ ട്രാവൽസിൽ തുടർന്നു. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് ജോളി പറഞ്ഞു. ലോക്ക്ഡൗണിന് മുമ്പ് വിസക്ക് പണം നല്‍കിയെങ്കിലും ഇതുവരെ ഉടമ പണമോ വിസയോ നല്‍കിയില്ല. ഉടമയെ കൊല്ലാനാണ് എത്തിയതെന്ന് ജോളി പറഞ്ഞു. ഉച്ചക്ക് 12.30ന് ശേഷമായിരുന്നു സംഭവം.