Times Kerala

എലിപ്പനി പകര്‍ച്ച എങ്ങനെ തടയാം: ശ്രദ്ധേയമായി ആരോഗ്യ സെമിനാര്‍

 
222

ആനുകാലിക പ്രസക്ത വിഷയമായ പകര്‍ച്ചവ്യാധികളെ കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ച് ആരോഗ്യവകുപ്പ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് എലിപ്പനി പ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തില്‍ ആരോഗ്യവകുപ്പ് സെമിനാര്‍ സംഘടിപ്പിച്ചത്. തിരുവനനന്തപുരം മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ചിന്താ സുജാത ,ജില്ല ജനറല്‍ ആശുപത്രി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോ. നസ്ലിന്‍ എ.സലീം എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി.


ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഉണ്ടായ പകര്‍ച്ചവ്യാധി എലിപ്പനിയായിരുന്നു. പനി സങ്കീര്‍ണമായി എലിപനി ആയി മാറുന്നതിനാല്‍ ലക്ഷണം ഉണ്ടാകുമ്പോള്‍ തന്നെ ചികിത്സ തേടണം. മലിനജലവുമായി സമ്പര്‍ക്കം ഒഴിവാക്കുക, എലികളുടെ നിയന്ത്രണത്തിന് മാലിന്യ സംസ്‌കരണം കൃത്യമായി ചെയ്യുക, മലിന ജലം കെട്ടിക്കിടക്കാന്‍ അനുവദിക്കാതെ ക്ഷീര കര്‍ഷകര്‍ തൊഴുത്ത് വൃത്തിയാക്കി സൂക്ഷിക്കുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ എലിപനി വ്യാപനം തടയാം. പകര്‍ച്ചവ്യാധി തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിക്കുന്ന പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും ഡോ. ചിന്താ സുജാത പറഞ്ഞു.

രോഗിയുടെ ആരോഗ്യത്തിനനുസരിച്ചാണ് രോഗ തീവ്രത കൂടുന്നതെന്നും മറ്റ് രോഗമുള്ളവര്‍ക്ക് എലിപനി സാധ്യത കൂടുതലാണെന്നും രോഗലക്ഷണങ്ങളെ കുറിച്ച് വിശദീകരിച്ച് ഡോ. നസ്ലിന്‍ എ സലാം പറഞ്ഞു. പനി, തലവേദന, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ ഡോക്ടറിനെ സമീപിക്കേണ്ടതിന്റെ ആവശ്യകതയും ഡോ. നസ്ലിന്‍ ഓര്‍മ്മിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതാകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍ തുടങ്ങിയവര്‍ സെമിനാരില്‍ പങ്കെടുത്തു.

Related Topics

Share this story