അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, ഗോപാലകൃഷ്ണനും പട്ടയം
May 14, 2022, 19:00 IST
അരനൂറ്റാണ്ടിലേറെയായി സ്വന്തമായി ഭൂമിയില്ലാതിരുന്ന ഗോപാലകൃഷ്ണനും സന്തോഷം സമ്മാനിച്ച് തൃശൂർ താലൂക്ക് തല പട്ടയമേള. റവന്യൂമന്ത്രി കെ രാജനിൽ നിന്ന് പട്ടയം ഏറ്റുവാങ്ങുമ്പോൾ ഗോപാലകൃഷ്ണന്റെ കണ്ണുകൾ ഈറനണിഞ്ഞു. മന്ത്രിയുടെ കൈയിൽ ചുംബനം നൽകിയാണ് തന്റെ സന്തോഷം ഗോപാലകൃഷ്ണൻ പങ്കുവെച്ചത്. ചുമന്നമണ്ണിൽ താമസിക്കുന്ന പൂക്കുളത്ത് കളരിക്കൽ കുടുംബത്തിന്റെ ഒരു ഏക്കർ സ്ഥലത്തിനാണ് വനഭൂമി പട്ടയം ലഭിച്ചത്. ഏഴ് പതിറ്റാണ്ടായി തലമുറകളായി താമസിച്ചു വന്ന ഭൂമിക്ക് പട്ടയം വാങ്ങാൻ ഗോപാലകൃഷ്ണൻ ഭാര്യ അംബുജത്തിന് ഒപ്പമാണ് എത്തിയത്. 78 വയസുള്ള ഗോപാലകൃഷ്ണനും 75 വയസുള്ള അംബുജവും അഞ്ച് മക്കളും കാലങ്ങളായി കഴിയുന്നത് ഈ വനഭൂമിയിലാണ്. മരിക്കുന്നതിന് മുമ്പ് തന്റെ മക്കൾക്കും പേരക്കുട്ടികൾക്കും സ്വന്തമായി ഭൂമി നൽകാൻ കഴിഞ്ഞ സന്തേഷത്തിലാണ് ഇരുവരും മടങ്ങിയത്.