പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കും: മന്ത്രി
![milma](https://timeskerala.com/static/c1e/client/91214/uploaded_original/59e09cb56c102fcffb1bcd0c18a8f5e2.webp)
പാലക്കാട്: പാലിന് വർധിപ്പിക്കുന്ന വിലയിൽ 83.75 ശതമാനം കർഷകർക്ക് ലഭിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. 2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതു ലവണമിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ല് സെലക്ട് കമ്മിറ്റിയുടെ തെളിവെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
കേരളത്തിലെ കർഷകർക്ക് ഗുണനിലവാരമുള്ള കാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രീതം എന്നിവയുടെ ലഭ്യത
ഉറപ്പാക്കുന്നതിനാണ് ബിൽ
കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ചർമ്മമുഴ രോഗത്തിനുള്ള വാക്‌സിൻ എല്ലാപഞ്ചായത്തുകളിലും ലഭ്യമാക്കുമെന്നും മന്ത്രി യോഗത്തിൽ അറിയിച്ചു. മുതലമടയിൽ കേരള ഫീഡ്സിന്റെ സഹായത്തോടെ മക്കാച്ചോളം കൃഷി ഒരു പൈലറ്റ് പ്രൊജക്റ്റ് ആക്കി സാധ്യമായ എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ സെലക്ട് കമ്മിറ്റി അംഗങ്ങളായ എം.എൽ.എമാരായ കെ.പി കുഞ്ഞുമ്മദ് കുട്ടി, ഡി.കെ മുരളി, ജി.എസ് ജയലാൽ, സി.കെ ആശ, ജോബ് മൈക്കിൾ, കുറുക്കോളി മൊയ്‌ദീൻ, കെ.കെ രമ, ഡോ. മാത്യു കുഴൽനാടൻ, ജില്ലാ കലക്ടർ മൃൺമയി ജോഷി എന്നിവർ പങ്കെടുത്തു.
പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികൾ, കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ, വിവിധ സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും പ്രസ്തുത വ്യവസ്ഥകളിന്മേലുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗത്തിൽ സ്വീകരിച്ചു.