സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഗ്രേഡിംഗ് കൊണ്ടുവരുന്നത് പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി
Nov 25, 2022, 16:30 IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് മികവിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നല്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. അടിസ്ഥാന സൗകര്യങ്ങളുടെയും അക്കാദമിക മികവിന്റെയും അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നല്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രൈമറി ക്ലാസുകളിലെ എഴുത്തുപരീക്ഷ ഒഴിവാക്കുന്ന കാര്യവും ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും നിലവിലെ പാഠ്യപദ്ധതി അനുസരിച്ച് കെജി ക്ലാസുകളിലെ കുട്ടികള്‍ പോലും പരീക്ഷ എഴുതാന്‍ നിര്ബന്ധിതരാകുന്നുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോളജുകളിലെ നാക് അക്രഡിറ്റേഷന്റെ മാതൃകയില്‍ സ്കൂളുകള്‍ക്ക് ഗ്രേഡിംഗ് നല്കുന്ന കാര്യം സര്‍ക്കാര്‍ നേരത്തെ ആലോചിച്ചിരുന്നു. എന്നാൽ അധ്യാപക സംഘടനകളടക്കം കടുത്ത എതിര്‍പ്പുമായി രംഗത്തുവന്നതോടെയാണ് ഈ നീക്കം ഉപേക്ഷിച്ചത്. ഇത്തരത്തില്‍ ഗ്രേഡിംഗ് സംവിധാനം നടപ്പാക്കിയാല്‍ കുറഞ്ഞ ഗ്രേഡുള്ള സ്കൂളുകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നായിരുന്നു വിലയിരുത്തല്‍.
