തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന നിർണ്ണായക വിധിയറിയാൻ മിനിറ്റുകൾ ബാക്കിനിൽക്കെ, തലസ്ഥാനത്തെ വിവിഐപി മണ്ഡലമായ നേമത്ത് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥൻ. ഇത്തവണ നേമത്ത് നിന്ന് യുഡിഎഫിന് ഒരു ജനപ്രതിനിധിയുണ്ടാകുമെന്നും സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. (KS Sabarinathan optimistic, says UDF government will come to power)
വോട്ടെണ്ണലിന് മുന്നോടിയായി തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഉറ്റുനോക്കുന്ന കടുത്ത ത്രികോണ മത്സരത്തിനാണ് നേമം വേദിയാകുന്നത്. നിലവിലെ മന്ത്രിയും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വി. ശിവൻകുട്ടി, എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ എന്നിവരോടാണ് ശബരീനാഥൻ ഏറ്റുമുട്ടുന്നത്.
2021-ൽ വി. ശിവൻകുട്ടിയിലൂടെ മണ്ഡലം എൽഡിഎഫ് തിരിച്ചുപിടിക്കുകയായിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിച്ച് നിയമസഭയിൽ യുഡിഎഫ് സാന്നിധ്യം ഉറപ്പാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ശബരീനാഥൻ. നാടിന് നല്ലത് വരുമെന്നും നേമത്തെ ഫലം അനുകൂലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
UDF candidate K.S. Sabarinadhan expressed strong confidence in winning the Nemam seat and predicted a UDF government in Kerala. He visited Pazhavangadi Temple ahead of the counting in Nemam, where he faces a tough three-way battle against LDF’s V. Sivankutty and NDA’s Rajeev Chandrasekhar.

