കോട്ടയം: കേരള രാഷ്ട്രീയത്തിലെ ഉമ്മൻ ചാണ്ടിയുടെ മണ്ണ് ഇത്തവണയും യുഡിഎഫിനെ കൈവിട്ടില്ല. വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ 21,691 വോട്ടുകളുടെ കൂറ്റൻ ലീഡുമായി വിജയമുറപ്പിച്ചു കഴിഞ്ഞു. ആകെ 15 റൗണ്ടുകളുള്ള വോട്ടെണ്ണലിൽ പകുതി പോലും എത്തുന്നതിന് മുമ്പ് തന്നെ ലഭിച്ച ഈ വലിയ ലീഡ് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടി തരംഗം ഇപ്പോഴും ശക്തമാണെന്ന് തെളിയിക്കുന്നു.( Chandy Oommen Lead Puthuppally, Kerala Assembly Election 2026)
1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ചിരുന്ന മണ്ഡലമാണിത്. കേരള ചരിത്രത്തിൽ ഇത്രയേറെ കാലം ഒരു നേതാവ് ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ചത് മറ്റൊരു അത്ഭുതമാണ്. 2011-ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം, അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ 37,000 വോട്ടുകളായി തിരുത്തിക്കുറിച്ചിരുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ സ്വീകരിച്ച പ്രചാരണ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടർമാരെ നേരിൽ കാണാൻ സൈക്കിളിലായിരുന്നു ഇത്തവണ ചാണ്ടി ഉമ്മന്റെ യാത്ര. ഫ്ലക്സുകളും പോസ്റ്ററുകളും പൂർണ്ണമായും ഒഴിവാക്കി ചെലവ് കുറച്ചായിരുന്നു പ്രചാരണം. പ്രചാരണത്തിനായി മാറ്റിവെച്ച തുക ഉപയോഗിച്ച് മണ്ഡലത്തിലെ ഭവനരഹിതർക്ക് വീട് നിർമ്മിച്ചു നൽകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് നിലവിലെ ട്രെൻഡ് വ്യക്തമാക്കുന്നത്. ഈ കുതിപ്പ് തുടരുകയാണെങ്കിൽ സ്വന്തം റെക്കോർഡ് തന്നെ ചാണ്ടി ഉമ്മൻ തിരുത്തിക്കുറിക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Story Summary
Congress candidate Chandy Oommen is leading by over 21,000 votes in the Puthuppally constituency as counting completes six rounds. Continuing the 53-year legacy of his father, late Oommen Chandy, the young leader’s eco-friendly campaign strategy seems to have resonated strongly with the electorate.

